നാടൻ കൃഷിയിൽ വിജയഗാഥ

Share our post

പേരാവൂർ : നാടൻ റബറും കശുമാവും കൃഷി ചെയ്ത് നേട്ടം ഉണ്ടാക്കുകയാണു കർഷകൻ കളരിക്കൽ ജോസഫ്. മുഴക്കുന്ന് പഞ്ചായത്തിലെ എടത്തൊട്ടിക്ക് സമീപമുള്ള കൊട്ടയാട് പ്രദേശത്തെ കൃഷിയിടത്തിൽ എല്ലാത്തരം വിളകളും ക‍ൃഷി ചെയ്യുന്നു.

റബറും കശുമാവും മാത്രമല്ല തെങ്ങും കമുകും അടക്കം എല്ലാത്തരം വിളകളും ക‍ൃഷി ചെയ്യുന്ന കർഷകനാണ് നാട്ടുകാർ ബേബി എന്ന് വിളിക്കുന്ന കെ.കെ.ജോസഫ്. പ്രധാന ആദായമാർഗം റബറും കശുമാവും ആയതിനാൽ ഈ വിളകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു. ഈ ശ്രദ്ധയാണ് റബർ, കശുമാവ് ഇനങ്ങളിൽ തനി നാടൻ ഇനങ്ങൾ പരീക്ഷിക്കാനും അതുവഴി നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന അറിവിലേക്കും ബേബിയെ എത്തിച്ചത്.

പരമ്പരാഗത രീതിയിലും ഇനങ്ങളിലും പരീക്ഷണം തുടങ്ങിയിട്ട് തന്നെ കാൽ നൂറ്റാണ്ടായി. ബേബിയുടെ കൃഷിയിടത്തിൽ ഇപ്പോഴുള്ള പല നാടൻ റബർ, കശുമാവ് ഇനങ്ങൾ ഒന്നും ഇന്നു നാട്ടിൽ അത്ര സുലഭമല്ല. അതിനാൽ തന്നെ ഇനം തിരിച്ചറിയാൻ പേരുകൾ നൽകിയിട്ടുണ്ട്. നാടൻ റബർ മരത്തിന് മലബാർ കെകെ5 എന്നാണു പേര് നൽകിയിട്ടുള്ളത്.

നാടൻ മരത്തിൽ നിന്ന് വേർതിരിച്ച് ബഡ് ചെയ്ത് എടുത്താണ് ഇതു നട്ടിട്ടുള്ളത്. 105 എന്ന ഇനം പരീക്ഷിച്ച് പരാജയപ്പെട്ടപ്പോഴാണ് പിതൃ സഹോദരന്റെ സഹായത്തോടെ പഴയ നാടൻ ഇനം പരീക്ഷിച്ചത്. 105 ഇനത്തിൽ പെട്ട മരം നൽകുന്നതിലും അധികം പാൽ ലഭിക്കാൻ തുടങ്ങി.

ഒന്നിടവിട്ട ദിവസങ്ങളിൽ ടാപ്പിങ് നടത്തുന്നതിന് മൂന്ന് പട്ടയിട്ടാൽ ആ ദിവസങ്ങളിൽ 5.500 കിലോ വരെ ഉണങ്ങിയ ഷീറ്റ് ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ് മലബാർ കെകെ5. പ്രതിരോധശേഷി കൂടുതലുളള ഇനമായതിനാൽ പട്ടമരപ്പ് രോഗം സാധാരണ ഗതിയിൽ ബാധിക്കാറില്ല. ശാഖകൾ ഇല്ലാതെ ഉയരത്തിൽ വളരുന്ന മരത്തിന് വലിപ്പവും കൂടുതലാണ്. തൊലിക്ക് ഒരിഞ്ച് വരെ കനം ഉള്ളതിനാൽ സ്വാതന്ത്ര്യത്തോടെ ടാപ്പിങ് നടത്താൻ കഴിയും. ഇലപ്പുള്ളി രോഗവും മറ്റ് ഫംഗസ് ബാധയും കുറവാണ്. രാസവള പ്രയോഗം ആവശ്യമില്ല എന്നിവയൊക്കെയാണ് ഈ റബർ മരത്തിന്റെ ഗുണവശങ്ങൾ എന്ന് ബേബി പറയുന്നു.

ഇതുപോലെ തന്നെയാണ് ബേബിയുടെ തോട്ടത്തിലെ കശുമാവുകളുടെ കാര്യവും. തനി പഴയ നാടൻ ഇനമായതിനാൽ ഇതും സമീപ പ്രദേശങ്ങളിൽ അപൂർവമായി മാത്രം കണ്ടേക്കാം. കെഎൽ2, കെഎൽ 3, കെഎൽ 4, കെകെ 55 എന്നീ പേരുകൾ നൽകിയാണ് ഈ ഇനങ്ങളെ ബേബി സംരക്ഷിക്കുന്നത്. ആറ് മാസത്തോളം ഉൽപാദനം ലഭിക്കുന്നതാണ് കെഎൽ2ഉം കെഎൽ3ഉം. 21 ദിവസം കൊണ്ട് ഉൽപാദനം തീരും.

വീണ്ടും പൂക്കും. കെഎൽ4 രണ്ട് തവണ കായ്ക്കും. ഒരു കിലോ തികയാൻ 55 കശുവണ്ടി മതിയാകും എന്നതാണ് കെകെ 55 എന്ന് പേര് നൽകിയിട്ടുള്ള ഇനത്തിന്റെ പ്രത്യേകത എന്നും ബേബി പറയുന്നു. മികച്ചതും വളരെ പഴയ ഇനത്തിൽ പെട്ടതുമായ ഇനം വിളകൾ സംരക്ഷിക്കുകയും രാസവള പ്രയോഗം കുറയ്ക്കുകയും ചെയ്തുള്ള സമ്മിശ്ര കൃഷി രീതി പരീക്ഷിക്കുന്നതാണ് ബേബിയുടെ വിജയരഹസ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!