കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി ആന്റണി സണ്ണി പിടിയിൽ

Share our post

കണ്ണൂർ: അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി പിടിയിൽ. കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ് പുറത്ത് വന്നതിന് പിന്നാലെ ഒളിവിൽ പോയ ആന്റണിയെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സ്ക്വാഡുമാണ് കസ്റ്റഡിയിലെടുത്തത്.

ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം, തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് പൊക്കിയത്. കേസിൽ കമ്പനി ഡയറക്ടർമാരായ മലപ്പുറം ചങ്ങരംകുളം മേലേപ്പാട്ട് ഷൗക്കത്ത് അലി, തൃശൂർ വരവൂർ കുന്നത്ത് പീടികയിൽ കെ.എം. ഗഫൂർ, അസി. ജനറൽ മാനേജർ ജീന എന്നിവർ ഇതിനകം പിടിയിലായിരുന്നു.

കണ്ണൂർ കേന്ദ്രമായുള്ള അർബൻ നിധി, അനുബന്ധ സ്ഥാപനമായ എനിടൈം മണി എന്നീ സ്ഥാപനങ്ങൾക്കെതിരെ 350ഓളം പരാതികളാണ് ലഭിച്ചത്. 150 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി കരുതുന്ന കേസ് ടൗൺ പൊലീസാണ് ആദ്യം അന്വേഷിച്ചിരുന്നത്.

സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായി നടന്ന തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി. 23 കേസുകളാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയത്.

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ മാത്രമാണ് പണപ്പിരിവ് നടന്നതെന്നായിരുന്നു പൊലീസിന് ആദ്യം ലഭിച്ച വിവരം. ചെന്നൈയിൽനിന്ന് ഉൾപ്പെടെയുള്ള പരാതികൾ ലഭിച്ചതോടെയാണ് കേസ് ഉന്നത ഏജൻസിക്ക് കൈമാറിയത്.

12% പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണു നിക്ഷേപകരെ വലയിൽ വീഴ്ത്തിയത്. 59 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയായ ഡോകടറുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്.

2020 ലാണ് കമ്പനി തുടങ്ങിയത്. കഴിഞ്ഞവർഷം ഓഗസ്റ്റ് വരെ ജീവനക്കാർക്കു ശമ്പളവും നിക്ഷേപകർക്കു പലിശയും കൃത്യമായി നൽകിയിരുന്നതായാണു വിവരം.

കേസിലെ പ്രതികളായ തൃശ്ശൂർ സ്വദേശി ഗഫൂർ, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരെ കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിലും സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!