പേരാവൂർ താലൂക്ക് ആസ്പത്രിയിൽ പ്രസവചികിത്സ നിലയ്ക്കാൻ സാധ്യത
പേരാവൂർ : ജില്ലയിൽ പ്രസവചികിത്സയിൽ മുന്നിലുള്ള പേരാവൂർ താലൂക്കാസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരില്ലാതായതോടെ പ്രസവചികിത്സ പൂർണമായും നിലയ്ക്കാൻ സാധ്യത. രണ്ട് അനസ്‌തീഷ്യ ഡോക്ടർമാരെയും ആരോഗ്യവകുപ്പ് പിൻവലിച്ചതോടെയാണ് പേരാവൂരിൽ പ്രസവചികിത്സ താളംതെറ്റിയത്.
ഗൈനക്കോളജി വിഭാഗത്തിൽ മൂന്ന് ഡോക്ടർമാർ നിയമിതരായതോടെയാണ് പേരാവൂർ ആസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യമുയർന്നത്. എന്നാൽ തസ്തിക സൃഷ്ടിക്കുന്നതിന് പകരം രണ്ടുപേരെ വർക്ക് അറേഞ്ച്‌മെന്റിൽ നിയമിക്കുകയായിരുന്നു. മികച്ച സേവനം ലഭ്യമായതോടെ പ്രസവചികിത്സയിൽ പേരാവൂർ ആസ്പത്രി പെട്ടെന്ന് തന്നെ ജില്ലയിൽ മുന്നിലെത്തി.
കൂട്ടുപുഴ, ഇരിട്ടി, കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം പുനരധിവാസമേഖല തുടങ്ങിയ മലയോരപ്രദേശങ്ങളിലെ ഗർഭിണികൾക്ക് പ്രധാന ആശ്രയകേന്ദ്രമായിരുന്നു പേരാവൂർ താലൂക്കാസ്പത്രി. മാസം നൂറോളം പ്രസവവും സിസേറിയനടക്കമുള്ള അനുബന്ധ ശസ്ത്രക്രിയകളും നടന്നിരുന്ന ഈ ആസ്പത്രിയിൽ അനസ്തീഷ്യ ഡോക്ടർമാരില്ലാത്തതും വർക്ക് അറേഞ്ച്‌മെന്റിലുണ്ടായിരുന്ന ഒരു ഗൈനക്കോളജി ഡോക്ടർ ഉപരിപഠനാർഥം പോയതുമാണ് തിരിച്ചടിയായത്. ആസ്പത്രിയിൽനിന്ന് ഗർഭിണികൾക്ക് ലഭിക്കേണ്ട സേവനങ്ങൾ പലതുമിപ്പോൾ നിലച്ചമട്ടാണ്. പ്രസവചികിത്സയ്ക്ക് ജില്ലാ ആസ്പത്രിയിലേക്ക് പോകേണ്ട അവസ്ഥയാണ്. നിരവധി ഗർഭിണികൾക്കാണ് ആസ്പത്രിയിലെത്തിയ ശേഷം മടങ്ങേണ്ടിവരുന്നത്.
തലശ്ശേരി ജനറൽ ആസ്പത്രിയിൽ ഗർഭിണികളുടെ എണ്ണം കൂടിയതിനാൽ ജില്ലാ ആസ്പത്രി മാത്രമാണ് ശരണം. സാമ്പത്തികപ്രയാസമുണ്ടെങ്കിലും പലരും സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കുകയാണ്.
ആരോഗ്യവകുപ്പും പേരാവൂർ ബ്ലോക്ക് പഞ്ചായത്തും അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആസ്പത്രിയിൽ രണ്ടോ അതിലധികമോ അനസ്തീഷ്യ ഡോക്ടർമാരുടെ തസ്തികകളുണ്ടാക്കിയോ വർക്ക് അറേഞ്ച്‌മെന്റിൽ രണ്ടുപേരെ അടിയന്തരമായി നിയമിച്ചോ ജില്ലാ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കാത്ത പക്ഷം പേരാവൂർ ആസ്പത്രിയിലെ പ്രസവചികിത്സ പൂർണമായും അടുത്ത ദിവസം മുതൽ നിലക്കും.
