ഗതാഗതക്കുരുക്കില്ലാതെ മട്ടന്നൂർ നഗരം
മട്ടന്നൂർ :ചുരുങ്ങിയ കാലയളവിനുള്ളിൽ അടിസ്ഥാന സൗകര്യമേഖലയിൽ ഉൾപ്പെടെ വലിയ മാറ്റത്തിന് സാക്ഷിയായ നഗരമാണ് മട്ടന്നൂർ. നഗരത്തിലെ പ്രധാന റോഡായ കെ.എസ്.ടി.പി റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ചതിനൊപ്പം നഗരത്തിന്റെ വിവിധ മേഖലകളിലുള്ള അശാസ്ത്രീയവും അനധികൃതവുമായ പാർക്കിങ് കൂടി ആയതോടെ ഗതാഗതക്കുരുക്ക് നഗരത്തെ ശ്വാസംമുട്ടിച്ചു.
നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പിക്കുന്നതിനുമായാണ് നഗരസഭയുടെ നേതൃത്വത്തിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചത്. നഗരസഭാ ചെയർമാൻ, വൈസ് ചെയർമാൻ, പൊലീസ് സർക്കിൾ ഇൻസ്പെക്ടർ, ആർ.ടി.ഒ ഉദ്യോഗസ്ഥർ, പി.ഡബ്ല്യു.ഡി പ്രതിനിധികൾ, മുനിസിപ്പൽ സെക്രട്ടറി എന്നിവരാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയിലെ അംഗങ്ങൾ. ജൂലൈ 15 മുതൽ നഗരത്തിൽ പുതിയ ഗതാഗത പരിഷ്കരണങ്ങൾ നടപ്പിലാക്കി.
പ്രധാന റോഡുകളിലെയും ബൈപ്പാസ് റോഡുകളിലെയും ഗതാഗത നിയന്ത്രണങ്ങൾ, ചരക്കുവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള സമയ ക്രമീകരണങ്ങൾ, പാർക്കിങ് ഏരിയകൾ കൃത്യമായി വേർതിരിച്ച് അടയാളപ്പെടുത്തൽ എന്നിവയാണ് തുടക്കത്തിൽ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി മുന്നോട്ടുവച്ച നിർദേശങ്ങൾ. ജൂലൈ 12 മുതൽ നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ ആരംഭിച്ചു. ആദ്യത്തെ മൂന്ന് ദിവസം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചു. ട്രാഫിക് പരിഷ്കരണങ്ങളെക്കുറിച്ച് നഗരത്തിലേക്കെത്തുന്ന യാത്രക്കാരെ ബോധവാന്മാരാക്കുകയും ജൂലൈ 15 മുതൽ പരിഷ്കാരം പൂർണ അർഥത്തിൽ നടപ്പിലാക്കാനുമായി. 10 ദിവസങ്ങൾക്കുശേഷം ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ ആദ്യ അവലോകന യോഗം നിർദേശങ്ങൾ ഫലംകണ്ടതായി വിലയിരുത്തി. പ്രധാന ജങ്ഷനുകളിൽ പുതിയ പരിഷ്കാരങ്ങളുടെ സൈൻ ബോർഡുകളുടെ അപര്യാപ്തത പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ബസ്സ്റ്റാൻഡിലെ കടകൾക്ക് മുന്നിലെ അനധികൃത പാർക്കിങ് നിരോധിച്ചതോടെ കടകളിൽ തിരക്ക് വർധിച്ചതായി കച്ചവടക്കാരും സാക്ഷ്യപ്പെടുത്തുന്നു.
