‘ചിന്താഗൃഹം’ റഫറൻസ് ഗ്രന്ഥാലയവും ഗൃഹോപകരണങ്ങളുടെ മ്യൂസിയവും നാടിന് സമർപ്പിച്ചു
മണത്തണ (പേരാവൂർ): മണത്തണ സഹകരണ ബാങ്കിന് സമീപത്തെ സ്മൃതി ഭവനത്തിൽ ഒരുക്കിയ ചിന്താഗൃഹം എന്ന റഫറൻസ് ഗ്രന്ഥാലയവും പഴയ ഗൃഹോപകരണങ്ങളുടെ മ്യൂസിയവും നാടിന് സമർപ്പിച്ചു. ബി.ജെ.പി. മുൻ ദക്ഷിണേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി പി.പി. മുകുന്ദൻ, എൻ.എസ്.എസ് തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി. ഉദയഭാനു, കൊട്ടിയൂർ മഹാക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ മാസ്റ്റർ, കൊട്ടിയൂർ ക്ഷേത്ര തന്ത്രി കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്നാണ് ചിന്താഗൃഹവും മ്യൂസിയവും നാടിന് സമർപ്പിച്ചത്.
1850 കളിലെ പ്രിവ്യൂ കൗൺസിൽ എന്ന സുപ്രീം കോടതിയുടെ ചരിത്ര പ്രാധാന്യ വിധികൾ , ചരിത്ര വിദ്യാർത്ഥികളുടെയും മറ്റ് വിദ്യാർത്ഥികളുടേയും പഠനങ്ങൾക്ക് സഹായകമാകുന്ന ഗ്രന്ഥങ്ങൾ , 1974 മുതലുള്ള ആനുകാലികങ്ങൾ, പഴയ ദിനപത്രങ്ങൾ, സ്‌പെഷ്യൽ പതിപ്പുകൾ തുടങ്ങി ആയിരക്കണക്കിന് പത്രങ്ങൾ എന്നിവയും താളിയോല ഗ്രന്ഥങ്ങളും ചിന്താഗൃഹത്തിലുണ്ട്. പഴയകാല ഗൃഹോപകരണങ്ങളാണ് മ്യൂസിയത്തിലുള്ളത്. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ പ്രവേശനം ലഭ്യമാണ്. റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥനും മലബാറിലെ ക്ഷേത്ര ചരിത്ര ഗവേഷകനുമായ ചെറിയത്ത് പദ്മനാഭൻ നായരുടെ ഭവനത്തിലാണ് ചിന്താഗൃഹം എന്ന റഫറൻസ് ഗ്രന്ഥാലയവും പഴയ ഗൃഹോപകരണങ്ങളുടെ മ്യൂസിയവും ഒരുക്കിയിട്ടുള്ളത്.
