മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ ലംഘനം; സ്ഥിതി തുടരാനാവില്ലെന്ന് ഹൈക്കോടതി

Share our post

കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് ഹൈക്കോടതി. രോഗികള്‍ തടവറയിലെന്ന പോലെയാണ് കഴിയുന്നത്. ഈ സ്ഥിതി തുടരാനാവില്ല, ഇത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോടതി നിരീക്ഷിച്ചു.

ഈ പശ്ചാത്തലത്തില്‍ അടിയന്തിരമായി ഇടപെടാനും മതിയായ ജീവനക്കാരെ നിയമിക്കാനും ആവശ്യത്തിന് മരുന്നുകള്‍ ഉറപ്പാക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മരുന്ന് നല്‍കി രോഗികളെ ഉറക്കികിടത്തുകയല്ല വേണ്ടതെന്നും രോഗികളുടെ മാനസിക സന്തോഷവും ക്ഷേമവും ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.

മാനസികാരോഗ്യ കേന്ദ്രങ്ങള്‍ വെല്‍നസ് സെന്ററുകള്‍ ആക്കി മാറ്റുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി സ്വാഗതം ചെയ്തു. അടുത്ത ചൊവ്വാഴ്ച കേസ് പരിഗണിക്കവെ നിലപാടുകള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട നിര്‍ദേശിച്ചു.

ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോഴും മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. മൃഗങ്ങള്‍ക്ക് പോലും താമസിക്കാവുന്ന അവസ്ഥയല്ല സംസ്ഥാനത്തെ സര്‍ക്കാര്‍ മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ എന്നായിരുന്നു ജസ്റ്റീസുമാരായ ദേവന്‍ രാമചന്ദ്രന്‍, ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‍റെ വിമര്‍ശനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!