അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നീന്തൽക്കുളങ്ങൾ; സ്കൂളുകളിൽ ‘അക്വാഫിറ്റ്’ പദ്ധതി വരുന്നു

Share our post

പൊന്നാനി: വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കാൻ ‘അക്വാഫിറ്റ്’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമാണ് പദ്ധതി. വിദ്യാർഥികളുടെ ശാരീരികക്ഷമത, ജലസുരക്ഷാ അവബോധം, ജീവൻരക്ഷാ നൈപുണ്യം എന്നിവ വികസിപ്പിക്കുകയാണു ലക്ഷ്യം. ആദ്യഘട്ടത്തിൽ 14,000 വിദ്യാർഥികൾക്ക്് പരിശീലനം നൽകും. ഓരോ ജില്ലയിൽനിന്നും 1000 വിദ്യാർഥികൾക്കുവീതം. പരിശീലനത്തിനായി സ്‌കൂളിൽനിന്ന് അഞ്ചുകിലോമീറ്റർ പരിധിക്കുള്ളിലെ അനുയോജ്യമായ നീന്തൽക്കുളങ്ങൾ തിരഞ്ഞെടുക്കും. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെയും മറ്റു വകുപ്പുകളുടെയും സഹകരണം തേടും.

കേരളം നദികളും പുഴകളും ജലാശയങ്ങളും ഏറെയുള്ള സംസ്ഥാനമായതിനാൽ നീന്തൽ അറിയുക എന്നത് കായികപരമായ കഴിവ് മാത്രമല്ല, ജീവൻരക്ഷാ നൈപുണ്യം കൂടിയാണെന്നു വിലയിരുത്തിയാണ് പദ്ധതി.

മുങ്ങിമരണത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച്‌ അപകടങ്ങൾ കുറയ്ക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നേരത്തേ ഉത്തരവിട്ടിരുന്നു. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2024-ലെ കണക്കുപ്രകാരം സംസ്ഥാനത്ത്‌ 1385 പേരാണ് മുങ്ങിമരിച്ചത്. ഇതിൽ 1160 പേർ പുരുഷൻമാരാണ്. 2021-ൽ 1307 പേരും 2022-ൽ 1419 പേരും 2023-ൽ 1344 പേരും മുങ്ങിമരിച്ചതായാണ് കണക്കുകൾ. മുങ്ങിമരണങ്ങൾ വർധിക്കുമ്പോഴും ശാസ്ത്രീയ നീന്തൽ പരിശീലനം ലഭ്യമാക്കുന്നതിനുള്ള അവസരങ്ങൾ കുറവാണ്. ഈ സാഹചര്യത്തിലാണ് നീന്തൽ പരിശീലന പരിപാടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!