കാസര്‍കോട് കളക്ടറേറ്റിലെ സീനിയര്‍ ക്ലര്‍ക്കിന്റെ മരണം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി കളക്ടര്‍

Share our post

കാസര്‍കോട്: കളക്ടറേറ്റ് സീനിയര്‍ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിഎമ്മിനെ ചുമതലപ്പെടുത്തി. ഈ മാസം ഏഴിനാണ് ആശാലത(42) വിഷം കഴിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം സംഭവിച്ചത്.

ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളര്‍ത്തിയെന്നും ഇതാനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് ആശാലതയുടെ മരണമൊഴിയായി രേഖപ്പെടുത്തിയത്. എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗവും കളക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമായിരുന്നു ആശാലത. എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനിലായിരുന്ന ആശാലതയെ രണ്ട് മാസം മുമ്പാണ് എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്ക് മാറ്റിയത്.

 

ആശാലതയുടെ മരണത്തില്‍ റവന്യൂ കമ്മീഷണറുമായും ജില്ലാകളക്ടറുമായും സംസാരിച്ചതായും റിപ്പോര്‍ട്ട് ലഭിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്നും റവന്യൂമന്ത്രി എ പി അനില്‍കുമാര്‍ പ്രതികരിച്ചിരുന്നു. വിഷം കഴിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഉദ്യോഗസ്ഥ മരിച്ചത്. ആശുപത്രിയില്‍ വെച്ച് പൊലീസിന് നല്‍കിയ മൊഴിയില്‍ വീട്ടിലെയും ഓഫീസിലെയും മാനസിക സമ്മര്‍ദ്ദമാണ് കാരണമായി പറഞ്ഞിട്ടുള്ളത്. ആര്‍ക്കെതിരെയും പരാതിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെക്ഷന്‍ മാറിയത് ഇപ്പോഴത്തെ ഗവണ്‍മെന്റ് നിലവില്‍ വരുന്നതിന് മുന്‍പാണ് നടന്നിട്ടുള്ളത്. മുന്‍പ് ഉണ്ടായിരുന്ന എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ സെക്ഷനിലേക്കാണ് മാറ്റിയത്. ജോലിഭാരം കുറഞ്ഞ സെക്ഷനാണിത്. കാര്യങ്ങള്‍ കൃത്യമായി അന്വേഷിക്കാതെ എല്ലാ വിഷയങ്ങളിലും രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും മന്ത്രി എ പി അനില്‍കുമാര്‍ പ്രതികരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!