രാജേഷിന്റെ മൃതദേഹത്തോട് അനാദരം; കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ കണ്ണൂർ ചെറുപുഴ യിൽ ഒഴുക്കിൽപ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ മൃതദേഹത്തോട് അനാദരം കാണിച്ചെന്ന ആരോപണത്തിൽ കളക്ടർ പി .വിഷ്ണുരാജ് അന്വേഷണത്തിന് ഉത്തരവിട്ടു.
തൃശ്ശൂർ ചാവക്കാട് വരെ ഫ്രീസർ സൗകര്യമില്ലാത്ത ആം ബുലൻസിലാണ് രാജേഷിന്റെ മൃതദേഹം കൊണ്ടുപോയത്. ഇതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എ.ഡി.എം. പി.എൻ.പുരുഷോത്തമനെ കളക്ടർ ചുമതലപ്പെടുത്തി.
ശനിയാഴ്ചയുണ്ടായ കനത്ത മഴയിൽ കാര്യങ്കോട് പുഴയിലെ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടയിലാണ് രാജേഷ് കുത്തൊഴുക്കിൽപ്പെട്ടത്. നാലാംദിനമായ ചൊവ്വാഴ്ചയാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാൻ ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസാണ് ഉപയോഗിച്ചത്.
ഇത് ബുദ്ധിമുട്ടായതോടെ ചാവക്കാട്ടുവെച്ച് ഫ്രീസർ സൗകര്യമുള്ള മറ്റൊരു ആംബുലൻ സിലേക്ക് മൃതദേഹം മാറ്റിയാ ണ് യാത്ര തുടർന്നത്. നാലിന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം നടത്തി രാത്രി 8.30-നാണ് മൃതദേഹം വിട്ടു നൽകിയത്.
മണിക്കൂറുകൾ നീണ്ട യാത്ര വേണ്ടിയിരുന്നിട്ടും മൃതദേഹം എംബാം ചെയ്തിട്ടുണ്ടായിരുന്നില്ല. മൃതദേഹത്തിനൊപ്പം സർക്കാർ പ്രതിനിധികൾ ആരുമുണ്ടായിരുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
