നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; ‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ നീക്കംചെയ്തു
കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിന്റെ ചാനൽ യൂട്യൂബ് നീക്കംചെയ്തു. പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബിന്റെ നടപടി. തൊപ്പിയുടെ ജാമ്യാപേക്ഷയെ എതിർത്ത് എറണാകുളം സെഷൻസ് കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ നേരത്തെ നിഹാദിനെതിരെ ആലുവ റൂറൽ സൈബർ പോലീസ് ഐ.ടി നിയമപ്രകാരം കേസെടുത്തിരുന്നു. അതിന്റെ തുടർച്ചയായി നടത്തിയ അന്വേണത്തിന്റെ ഭാഗമായാണ് ഇപ്പോൾ യൂട്യൂബ് ചാനൽ നീക്കംചെയ്തിരിക്കുന്നത്.
കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും തൊപ്പി ഹാജരായിരുന്നില്ല. തൊപ്പിയെ പിടികൂടാനുള്ള നീക്കവും പോലീസ് നടത്തിയിരുന്നു. അതിനിടെയാണ് മുൻകൂർ ജാമ്യത്തിന് തൊപ്പി ഹർജി നൽകിയത്.
പോക്‌സോ, നാർകോട്ടിക്‌സ്, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീലപ്രദർശനം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സംഘത്തിനുമെതിരേ നിലനിൽക്കുന്നത്. ഇതുസംബന്ധിച്ച് ഡിജിപിക്കടക്കം പരാതി ലഭിച്ചിരുന്നു.
