റെയിൽവേ പിഴ വർധന, നികുതി മാറ്റം, വിബി ജി റാംജി, ലേബർ കോഡ്; ഇന്നുമുതലുള്ള 10 മാറ്റങ്ങൾ അറിയാം
ന്യൂഡൽഹി: ജൂലായ് ഒന്നുമുതൽ രാജ്യത്ത് വിവിധ മേഖലകളിൽ ചില മാറ്റങ്ങൾ വരികയാണ്. പാസ്പോർട്ട് സേവനനിരക്ക് വർധന, റെയിൽവേ പിഴയിൽ മാറ്റം, കേരളത്തിന്റെ പേരിലുള്ള ഔദ്യോഗിക മാറ്റം, ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന ഇമെയിൽ വിലാസം സൗജന്യമായി മാറ്റംവരുത്താനുള്ള അവസരം തുടങ്ങിയവ അടക്കം പത്ത് കാര്യങ്ങളിൽ ഇന്നുമുതൽ വരുന്ന മാറ്റങ്ങളേക്കുറിച്ച് അറിയാം:
- ധനബിൽ നിയമസഭയിൽ; നികുതി മാറും
ധനബിൽ ഇന്ന് നിയമസഭ പാസാക്കുന്നതോടെ യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ച നികുതി മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. സ്വകാര്യ ബസുകൾക്കും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾക്കും നികുതി പകുതിയാക്കിയതും ട്രക്കുകൾക്കുള്ള നികുതി കുറച്ചതും ഇന്നുമുതൽ നടപ്പിലാകും.
10 ലക്ഷം രൂപ വരേയും 15 മുതൽ 20 ലക്ഷം വരേയും വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കുറയും. 10നും 15നും ഇടയിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിൽ മാറ്റമില്ല. 40 ലക്ഷത്തിനുമേൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി കൂടും. ഭിന്നശേഷിക്കാരുടെ 15 ലക്ഷം രൂപ വരേയുള്ള വാഹനങ്ങൾക്കു നികുതി കുറയും.
- വിബി ജി റാംജി പദ്ധതി
ഗ്രാമീണ തൊഴിലിനെ വികസിത് ഭാരത് 2047 എന്ന ദീർഘകാല വികസനകാഴ്ചപ്പാടുമായി ബന്ധിപ്പിക്കുന്ന വികസിത് ഭാരത്-ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ -ഗ്രാമീൺ (വിബി ജി റാം ജി) നിലവിൽവന്നു. സമഗ്ര മാറ്റങ്ങളോടെയാണ് പദ്ധതി നിലവിൽ വന്നത്.
പ്രധാന മാറ്റങ്ങൾ
• തൊഴിൽദിനങ്ങൾ വർധിപ്പിച്ചു: മുൻ പദ്ധതിയിൽ 100 ദിവസം, പുതിയ പദ്ധതിയിൽ 125 ദിവസം
• ഫണ്ട് അനുവദിക്കൽ: ആവശ്യാനുസരണം അനുവദിച്ചിരുന്ന രീതിക്കുപകരം സംസ്ഥാനങ്ങൾക്ക് മുൻകൂട്ടി നിശ്ചയിച്ച വിഹിതം
• അധികച്ചെലവ്: നിശ്ചിത വിഹിതത്തിന് മുകളിൽവരുന്ന അധികച്ചെലവുകൾ അതത് സംസ്ഥാനസർക്കാരുകൾ വഹിക്കണം.
• കേന്ദ്ര വിഹിതം: തൊഴിലുറപ്പ് പദ്ധതിക്കുള്ള 30,000 കോടി രൂപയ്ക്കുപുറമേ, കേന്ദ്രം സംസ്ഥാനങ്ങൾക്ക് 95,692 കോടി രൂപ നൽകി.
• കേരളത്തിനുള്ള വിഹിതം: 3,136.44 കോടി
• കരാറുകാരെ ഒഴിവാക്കൽ: കരാറുകാരെ നിയമിക്കാനോ, കായികാധ്വാനം ഇല്ലാതാക്കുന്ന യന്ത്രങ്ങൾ ഉപയോഗിക്കാനോ പാടില്ല
• ബയോമെട്രിക് സംവിധാനം വഴി ഹാജർ.
- പാസ്പോർട്ട് സേവനനിരക്ക് വർധന
പാസ്‌പോർട്ട് ഫീസ് വർധന ഇന്നുമുതൽ പ്രാബല്യത്തിൽ. ഇനിമുതൽ 36 പേജുകളുള്ള പാസ്‌പോർട്ടിന്റെ അപേക്ഷ ഫീസ് 2500 രൂപയായിരിക്കും. തത്കാൽ അപേക്ഷാഫീസ് 5000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാർ സാധാരണയായി ഉപയോഗിക്കുന്ന 60 പേജുള്ള പാസ്‌പോർട്ടിനുള്ള ഫീസ് 3500 രൂപയും തത്കാൽ നിരക്ക് 6000 രൂപയുമായിരിക്കും.
നേരത്തെ 36 പേജുകളുള്ള പാസ്‌പോർട്ട് അപേക്ഷയ്ക്ക് 1500 രൂപയും തത്കാൽ നിരക്ക് 3500 രൂപയുമായിരുന്നു. 60 പേജുകളുള്ള പാസ്‌പോർട്ട് അപേക്ഷയ്ക്ക് 2000 രൂപയും തത്കാൽ അപേക്ഷയ്ക്ക് 4000 രൂപയും. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
- ഇനി ഔദ്യോഗിക രേഖകളിലും ‘കേരളം’
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ ‘കേരള’ എന്നുള്ളത് ‘കേരളം’ എന്നാകും. പേരുമാറ്റലിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ റഫറൻസ് നിയമസഭ ഇന്ന് അംഗീകരിക്കും. ഏകകണ്ഠമായി അംഗീകരിച്ച ശേഷം പിന്നീട് ഇത് ലോക്സഭയ്ക്ക് അയച്ചുകൊടുക്കും. ലോക്സഭ കൂടി പാസാക്കി കേന്ദ്ര വിജ്ഞാപനം ഇറക്കുന്നതോടെ സംസ്ഥാനത്തിന്റെ പേര് മാറ്റൽ യാഥാർത്ഥ്യമാകും. ശേഷം ഔദ്യോഗിക രേഖകളിൽ കേരളം എന്നായി മാറും.
- ലേബർ കോഡ്
ഇന്ത്യയിലെ 29 പ്രധാന തൊഴി നിയമങ്ങളെ ഏകീകരിച്ച് നാല് ലേബർ കോഡുകളാക്കി മാറ്റിക്കൊണ്ട് കേന്ദ്രസർക്കാർ 2025-ൽ കൊണ്ടുവന്ന ലേബർ കോഡ് ജൂലായ് ഒന്നുമുതൽ നിലവിൽവരും. ഇതുപ്രകാരം വേതനം, സാമൂഹ്യസുരക്ഷ, വ്യവസായ ബന്ധങ്ങൾ, തൊഴിൽ സുരക്ഷ തുടങ്ങിയവയാണ് പുതിയ ലേബർ കോഡിന്റെ പ്രധാന ഘടകങ്ങൾ. ജോലിസമയം മുതൽ സാമൂഹ്യസുരക്ഷ വരെയുള്ള നിരവധി മാറ്റങ്ങൾ ഇതുപ്രകാരം നിലവിൽവരും.
- ആധാർ ഇമെയിൽ അപ്ഡേറ്റ്
ആധാർ ഇമെയിൽ അപ്ഡേറ്റ് പൂർണ്ണമായും സൗജന്യമാക്കിയിട്ടുണ്ട്. ആധാറുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഇമെയിൽ വിലാസം ആധാർ മൊബൈൽ ആപ്പ് വഴി ഇന്നുമുതൽ അടുത്ത ആറ് മാസത്തേക്ക് സൗജന്യമായി തിരുത്താം എന്നാണ് യുഐഡിഎഐ അറിയിച്ചിരിക്കുന്നത്. നേരത്ത് ഈ സേവനത്തിനായി 75 രൂപ നൽകണമായിരുന്നു.
- റെയിൽവേ പിഴ വർധന
റെയിൽവേ നിയമങ്ങൾ ലംഘിച്ചാൽ യാത്രക്കാർ ഇനി കനത്തപിഴ നൽകേണ്ടി വരും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, മറ്റൊരാളുടെ ടിക്കറ്റിൽ യാത്ര ചെയ്യുക, കച്ചവടം നടത്തുക, പുകവലിക്കുക, അതിക്രമിച്ചു കടക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള പിഴകൾ ജൻ വിശ്വാസ് നിയമപ്രകാരം റെയിൽവേ വർധിപ്പിച്ചിട്ടുണ്ട്. ഇത് ഇന്നുമുതൽ നിലവിൽവരും.
ടിക്കറ്റില്ലാതെ യാത്രചെയ്താൽ കുറഞ്ഞത് 500 രൂപ പിഴ ഈടാക്കും. നിലവിൽ ഇത് 250 രൂപയാണ്. 2013-ലാണ് പിഴ 250 രൂപയാക്കിയത്. അതിനു മുൻപ് 50 രൂപ മാത്രമായിരുന്നു. മറ്റൊരാളുടെ ടിക്കറ്റോ പാസോ ഉപയോഗിക്കുന്ന യാത്രക്കാർക്ക് കുറഞ്ഞത് 500 രൂപ പിഴയും ടിക്കറ്റ് കണ്ടുകെട്ടലും നേരിടേണ്ടിവരും. സ്ത്രീകളുടെ കംപാർട്ട്മെന്റുകളിൽ യാത്രചെയ്യുന്ന പുരുഷൻമാർ 2500 രൂപ പിഴയൊടുക്കേണ്ടി വരും.
പുതുക്കിയ പിഴകൾ സബർബൻ, പാസഞ്ചർ, മെയിൽ, എക്സ്പ്രസ് ഉൾപ്പെടെ എല്ലാ െട്രയിനുകൾക്കും ബാധകമാണ്. ജൻവിശ്വാസ് ആക്ടിലെ 137,188 വ്യവസ്ഥകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.
- സെൻസസ് എന്യൂമറേറ്റർമാർ വീടുകളിലേക്ക്
രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ്) ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലെത്തും. ജൂലായ് 30 വരെയാണ് എന്യുമറേഷൻ. ആദ്യത്തെ മൂന്നുദിവസം വീടുകൾക്ക് നമ്പറിടുന്ന പ്രവർത്തനമാണ് നടക്കുക. ഒരു എന്യുമറേറ്റർക്ക് 800 വരെ ജനസംഖ്യയുള്ള പ്രദേശമാണ് നൽകിയിരിക്കുന്നത്. തദ്ദേശസ്ഥാപനത്തിലെ ഒരു വാർഡിന്റെ ഭാഗമായിരിക്കും ഇത്. മൂന്നുദിവസംകൊണ്ട് വീടുകൾക്ക് നമ്പറിടുന്നതുകൂടാതെ പ്രദേശത്തിന്റെ സ്‌കെച്ചും എന്യുമറേറ്റർമാർ തയ്യാറാക്കും. വീടുകളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.
- പെട്രോൾ വിലക്കുറവ് പ്രാബല്യത്തിൽ
നയാര എനർജി ഇന്ധനവില കുറച്ചു. പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപയാണ് കുറച്ചത്. പശ്ചിമേഷ്യയിലെ പ്രതിസന്ധിയ്ക്ക് പിന്നാലെ നയാര ഇന്ധനവില വർധിപ്പിച്ചിരുന്നു. ഇപ്പോൾ പ്രതിസന്ധയിൽ അയവുവരുന്ന ഘട്ടത്തിലാണ് വില കുറച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇതാദ്യമായാണ് ഒരു കമ്പനി ഇന്ധനവില കുറയ്ക്കുന്നത്.
- വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു
രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയും ജൂലായ് ഒന്നുമുതൽ കുറച്ചിട്ടുണ്ട്. 183.50 രൂപയാണ് കുറച്ചത്. വിലക്കുറവ് പ്രാബല്യത്തിൽ വന്നതോടെ 19 കിലോയുള്ള സിലിണ്ടർ 2390 രൂപയ്ക്ക് ലഭിക്കും. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
