വയനാട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട തർക്കം; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

Share our post

സുൽത്താൻബത്തേരി(വയനാട്): നമ്പ്യാർകുന്ന് ആർത്തുവയലിൽ മരംമുറിച്ചതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും പഞ്ചായത്തംഗത്തെ മർദിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. തമിഴ്നാട് എരുമാട് സ്വദേശി ഷമീറി (42) നെയാണ് നൂൽപ്പുഴ പോലീസ് കോയമ്പത്തൂരിൽനിന്ന് അറസ്റ്റുചെയ്തത്.

മരംവെട്ട് തൊഴിലാളിയായ ഷമീർ ആർത്തവയലിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരം മുറിക്കവേ അയൽവാസിയുടെ കൃഷിയിടത്തിലേക്ക് മരം വീണ് കൃഷി നശിച്ചിരുന്നു. ഇതിന് ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാതെ മരം കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചതോടെ നെന്മേനി പഞ്ചായത്തംഗം പ്രശാന്തിനെ വീട്ടുടമ അറിയിക്കുകയും മധ്യസ്ഥതയയ്ക്കായി പ്രശാന്ത് എത്തുകയും ചെയ്തു. ഉടമ നഷ്ടപരിഹാരം നൽകിയെങ്കിലും ജോലി ചെയ്തിരുന്ന ഷമീർ പ്രശാന്തുമായി വാക്കേറ്റമുണ്ടാകുകയും പ്രശാന്തിനെ മർദിക്കുകയുമായിരുന്നു. ഇതുചോദ്യം ചെയ്യാനെത്തിയ മുക്കുപുര സുനിലിനെ(37)യാണ് ഷമീർ കത്തികൊണ്ട് വെട്ടിയത്.

ഗുരുതര പരിക്കേറ്റ സുനിൽ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് നൂൽപ്പുഴ പോലീസ് സംഘം പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് പോകുംവഴി നെല്ലിമാട് വയലിലെ തോടിനരികെ ഉപേക്ഷിച്ച കത്തി പോലീസ് കണ്ടെത്തി. നൂൽപ്പുഴ എസ്.ഐ. ഷാഫി മഠത്തിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, രഞ്ജിത്ത്, സി.പി.ഒ. മാരായ അനുജോസ്, സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!