പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് തിരിച്ചടി; താലൂക്കാസ്പത്രിയിലെ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
പേരാവൂർ: താലൂക്കാസ്പത്രിയിലെ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ട എച്ച്.എം.സിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. കാക്കയങ്ങാട് സ്വദേശിനി കുന്നുമ്മൽ ശരണ്യയുടെ ഹർജിയിലാണ് പേരാവൂർ താലൂക്കാസ്പത്രി എച്ച്.എം.സിയുടെ പ്രഥമ യോഗത്തിലെ നടപടി മൂന്ന് മാസത്തേക്ക് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.
വർഷങ്ങളായി ആസ്പത്രിയിൽ ജോലി ചെയ്യുന്ന ഹർജിക്കാരിയെ ആസ്പത്രി മാനേജ്‌മെന്റ് കമ്മിറ്റി കഴിഞ്ഞ 13നാണ് പിരിച്ചുവിട്ടത്. ഇവർക്ക് പകരത്തിന് പുതിയ തൊഴിലാളിയെ നിയമിക്കാൻ ബ്ലോക്ക് പഞ്ചായത്ത് അഭിമുഖം നടത്തി ലിസ്റ്റ് ഉണ്ടാക്കുകയും ചെയ്തു. എന്നാൽ, ശരണ്യ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയും ജോലിയിൽ തിരികെ പ്രവേശിക്കുകയുമായിരുന്നു. 2026 മാർച്ച് 13ന് അഭിമുഖം നടത്തി പുതുതായി തയ്യാറാക്കിയ ലിസ്റ്റിലുള്ളവരെ നിയമിക്കുന്നതും ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
എച്ച്.എം.സി കൺവീനറും താലൂക്കാസ്പത്രി സൂപ്രണ്ടുമായ കെ.മനേഷ്, എച്ച്.എം.സി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഇന്ദിരാ ശ്രീധരൻ, ആസ്പത്രി മാനേജ്‌മെന്റ് കമ്മിറ്റി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ.സജീവൻ എന്നിവരാണ് കേസിലെ എതിർ കക്ഷികൾ.
