തിരഞ്ഞെടുപ്പ്: വാഹന പരിശോധനയ്ക്കിടെ 38.98 ഗ്രാം എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ
വണ്ടൂർ ∙ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ നടക്കുന്ന വാഹന പരിശോധനയ്ക്കിടെ 38.98 ഗ്രാം എംഡിഎംഎയുമായി യുവാവിനെ കാളികാവ് എക്സൈസ് റേഞ്ച് അധികൃതർ അറസ്റ്റ് ചെയ്തു. ചോക്കാട് പെടയന്താൾ തടിയൻവീട്ടിൽ അംജദ് ഖാൻ (43) ആണ് അറസ്റ്റിലായത്. റേഞ്ച് ഇൻസ്പെക്ടർ ടി.സി.അനീഷിന്റെ നേതൃത്വത്തിൻ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളിൽനിന്നു 38.98 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പൂക്കോട്ടും പാടം, ചോക്കാട്, പെടയന്താൾ ഭാഗങ്ങളിൽ വൻതോതിൽ മയക്കുമരുന്നു വിൽപന നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘം പ്രദേശത്ത് രഹസ്യ നീരീക്ഷണം നടത്തിവരുകയായിരുന്നു. വിൽപനയുടെ പ്രധാന കണ്ണിയാണ് അംജദ്ഖാനെന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടുതൽ പേർ എക്സൈസിന്റെ നിരീക്ഷണത്തിലാണ്. ബെംഗളൂരുവിൽ നിന്നും നേരിട്ടെത്തിച്ചാണു പ്രതി ചോക്കാട് പ്രദേശങ്ങളിലെ ചില്ലറ വിൽപനക്കാർക്കും ഉപയോക്താകൾക്കും നൽകിയിരുന്നത്. പിടികൂടിയ രാസ ലഹരി മരുന്നിനു വിപണിയിൽ ഒന്നര ലക്ഷത്തിലധികം രൂപ വില വരുമെന്നും വിൽപനയ്ക്കു സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും അന്വേഷിച്ച് നടപടിയെടുക്കുമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. അശോക്, പ്രിവന്റിവ് ഓഫിസർ കെ.എസ്. അരുൺകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ. മുഹമ്മദ് അഫ്സൽ, കെ.അമിത്, കെ.വി.വിപിൻ, എം.നിതിൻ, എം.സോണിയ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് അനുബന്ധ തീവ്ര പരിശോധനയിൽ ഈ മാസം മാത്രം ഒൻപത് അബ്കാരി കേസുകളും 5 എൻഡിപിഎസ് കേസുകളും മറ്റു 17 കേസുകളും എടുത്തതായും 56 ലീറ്റർ വിദേശ മദ്യം, 113 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടിയതായും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
