തിരുമേനിയിൽ ഇലക്ഷൻ പ്രചാരണത്തിന് ഫ്രെയിമുകൾ ഒരുക്കുന്നു
ചെറുപുഴ: തെരഞ്ഞെടുപ്പിൽ ബോർഡുകളും ബാനറുകളും ഒഴിച്ചുകൂടാനാകാത്തതാണ്. കണ്ണൂർ- കാസർഗോഡ് ജില്ലകളിലെ മലയോരത്തേയ്ക്കുള്ള ബോർഡുകളുടെ ഫ്രെയിമുകൾ ഒരുങ്ങുന്നത് തിരുമേനിയിൽ നിന്നാണ്. കണ്ണൂർ ജില്ലയിലെ പേരാവൂർ, പഴയങ്ങാടി മുതൽ കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് വരെ ഇവർ ഫ്രെയിമുകൾ എത്തിക്കുന്നു. തിരുമേനിയിലെ കെപി ഫർണിച്ചറാണ് വ്യാപകമായ രീതിയിൽ തടികൊണ്ടുള്ള ഫ്രെയിമുകൾ നിർമിക്കുന്നത്.
അഞ്ചടി ഉയരവും മൂന്ന് അടി വീതിയുമുളളതു തുടങ്ങി 18 അടി ഉയരവും 15 അടി വീതിയുമുള്ള ഫ്രെയിമുകൾ വരെ ഇവർ നിർമിക്കുന്നുണ്ട്. ചെറുതിന് ഒന്പതു കോൽ പട്ടിക വേണം.150 മുതൽ 500 രൂപ വരെയാണു ഫ്രെയിമുകളുടെ വില. മഹാഗണി, മരുത് തുടങ്ങിയവയുടെ പട്ടിക ഉപയോഗിച്ചാണ് ഇത് നിർമിക്കുന്നത്. പ്രിന്റിംഗ് സ്ഥാപനങ്ങൾ നൽകുന്ന ഓർഡർ അനുസരിച്ച് ഇവ ഉണ്ടാക്കി നൽകും.
കെപി ഫർണിച്ചർ ഉടമ കൃഷ്ണപുരം കെ.പി. സുനീഷ്, സഹായിയും ഡ്രൈവറും വിതരണക്കാരനുമായ നെച്ചിക്കാട്ട് എൻ.കെ. റെജിനും ചേർന്നാണ് ഇവ നിർമിക്കുന്നത്. ഒരുദിവസം 150 മുതൽ 200 വരെ ഫ്രെയിമുകൾ ഇവർ നിർമിക്കും. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് 4500 ലേറെ ഫ്രെയിമുകൾ ഇവർ നിർമിച്ചു നൽകി. അടുത്തടുത്ത് രണ്ടു തെരഞ്ഞെടുപ്പുകൾ വന്നത് തങ്ങൾക്ക് തൊഴിൽപരമായും സാമ്പത്തികമായും ഗുണകരമായി എന്ന് ഇരുവരും പറയുന്നു.
