വിമാനത്താവള റൺവേ വികസനം: സ്ഥലം വിട്ടു നൽകിയവർക്ക് 10 ലക്ഷം രൂപയുടെപ്രത്യേക പുനരധിവാസ പാക്കേജ്
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് സ്ഥലം വിട്ടുനൽകിയ ഉടമകൾക്ക് 10 ലക്ഷം രൂപയുടെ പ്രത്യേക പുനരധിവാസ പാക്കേജ് അനുവദിച്ചതായി കെ.കെ. ശൈലജ എംഎൽഎ അറിയിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററായി ദീര്‍ഘിപ്പിക്കുന്നതിന് കീഴല്ലൂര്‍ വില്ലേജിലെ കാനാട്, കീഴല്ലൂര്‍ ദേശങ്ങളിലായി 245 .32 ഏക്കര്‍ ഭൂമിയേറ്റെടുക്കുന്നതിനുള്ള നടപടികള്‍ 2017ലാണ് സർക്കാർ ആരംഭിച്ചത്. 2018 ല്‍ വിജ്ഞാപനം വന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതിനാല്‍ അതിര്‍ത്തിയില്‍ താമസിക്കുന്ന 42 വീടുകള്‍ ഉള്‍പ്പെടെ 25 ഏക്കര്‍ കൂടി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇതുൾപ്പെടെ കുടിയൊഴിപ്പിക്കപ്പെടുന്ന 210 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് കീഴല്ലൂര്‍, കൂടാളി വില്ലേജുകളിലായി 36.18 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കാന്‍ താരുമാനിച്ചിരുന്നെങ്കിലും 2018 ൽ ആരംഭിച്ച നടപടികൾ ഇപ്പോഴും പൂർത്തീകരിക്കാതെ നിൽക്കുകയാണ്. വാലുവേഷൻ നടപടികൾ അവസാനഘട്ടത്തിലാണ് എങ്കിലും ഏഴുവർഷത്തിലേറെയായി സ്വന്തം ഭൂമിയിൽ വാടകക്കാരെ പോലെ കഴിയേണ്ടുന്ന അവസ്ഥയാണ് ഇവിടുത്തെ താമസക്കാർക്ക്.
മഴക്കെടുതിയിലും മറ്റും കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് അറ്റകുറ്റപ്പണി നടത്താനോ മക്കളുടെ വിവാഹം ഉൾപ്പെടെയുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് സ്വന്തം ഭൂമി പണയപ്പെടുത്തി തുക കണ്ടെത്താനോ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ.
അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വീടുകൾ പലതും കാലപ്പഴക്കം കൊണ്ട് അപകടാവസ്ഥയിലാണ്. ജനങ്ങൾക്ക് സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ഭൂമി പണയം വയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. ഭൂമിയുടെ വാലുവേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് കാലങ്ങൾ ആയിട്ടും തുക വിതരണം ചെയ്തു ഇവരെ പുനരധിവസിപ്പിക്കാൻ സാധിക്കാത്തത് ജനങ്ങളിൽ വലിയ പ്രയാസം ഉളവാക്കിയിട്ടുണ്ട്. 19 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് ഗുണഭോക്താക്കൾക്ക് അടിയന്തരമായി തുക വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും 2008 ലെ പ്രത്യേക പാക്കേജ് തന്നെ ഇപ്പോൾ സ്ഥലം ഏറ്റെടുക്കുന്നവർക്കും നൽകണമെന്നും ആവശ്യപ്പെട്ട് എംഎൽഎ മുഖ്യമന്ത്രിയെ കാണുകയും കത്ത് നൽകുകയും ചെയ്തിരുന്നു.
ഇക്കാര്യങ്ങൾ ഒക്കെ കണക്കിലെടുത്ത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനായി കണ്ണൂര്‍ ജില്ലയിലെ തലശേരി താലൂക്കിലെ കീഴല്ലൂര്‍ വില്ലേജിലെ 245.32 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ പ്രത്യേക പുനരധിവാസ പാക്കേജ് കൂടി അനുവദിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്തത്.
