സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ; ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ്, മറ്റ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെടാത്ത മിസിങ് മിഡില്‍ വിഭാഗത്തിന് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളുടേയും പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. വിഷന്‍ 2031 അവലോകന യോഗങ്ങളിലും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

സംസ്ഥാനത്ത് കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ നല്‍കി വരുന്നുണ്ട്. 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് കാസ്പ് പദ്ധതി കാര്‍ഡുള്ളത്. ഇതിന് പുറമേ കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രകാരം രണ്ടു ലക്ഷം രൂപയുടെ ചികിത്സയും, വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ അധിക ചികിത്സാ ആനുകൂല്യവും ഈ പദ്ധതി പ്രകാരം നല്‍കി വരുന്നുണ്ട്.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. അഞ്ച് വര്‍ഷം കൊണ്ട് 8425 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയിട്ടുള്ളത്. ഒരു ചികിത്സാ പദ്ധതിയിലും അംഗമല്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!