വയനാട് തുരങ്ക പാതക്ക് സ്റ്റേ നൽകുന്നതിനെതിരെ തടസ്സ ഹർജിയുമായി കേരളം സുപ്രീം കോടതിയിൽ
ന്യൂ ഡൽഹി : വയനാട് നിർമാണ വിഷയത്തിൽ സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ. കേസിൽ സർക്കാർ സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു. കേന്ദ്രം നൽകിയ പരിസ്ഥിതി അനുമതി സ്റ്റേ ചെയ്യുന്നതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർക്കും. നിർമ്മാണ നടപടികൾ തടയരുതെന്നും സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടും. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഇതിലാണ് സംസ്ഥാന സർക്കാരിന്റെ തടസ്സ ഹർജി. സ്റ്റാന്റിംഗ് കോൺസൽ സി കെ ശശിയാണ് തടസ്സഹർജി ഫയൽ ചെയ്തത്. 2018, 2019, 2024 എന്നീ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്ത് ആണ് തുരങ്ക നിർമ്മാണം നടക്കുന്നത് എന്ന് ആരോപിച്ചാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തതിരിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നൽകിയത് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
