‘കുഞ്ഞികൃഷ്ണനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും; മത്സരിക്കുന്നത് തീരുമാനിക്കേണ്ടത് പാർട്ടി’
കണ്ണൂർ ∙ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ. കുഞ്ഞികൃഷ്ണന്റെ തീരുമാനത്തെ വിലമതിക്കുമെന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ കാപട്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച സാധാരണക്കാരനായ പാർട്ടിക്കാരനാണ് കുഞ്ഞികൃഷ്ണൻ. ഇടതുപക്ഷത്തിന് നെഞ്ചത്തു ചവിട്ടുന്ന ഇതുപോലുള്ള സംഭവം ആദ്യമാണ്. അദ്ദേഹം സത്യസന്ധമായാണ് കാര്യം പറഞ്ഞത്. പി.കെ. ശശി മത്സരിച്ചാൽ പിന്തുണ നൽകുന്ന കാര്യം പരിഗണിക്കും. രാഷ്ട്രീയത്തിൽനിന്ന് മാറി നിൽക്കുമ്പോൾ ആ ആളുടെ സേവനം നാടിന് ആവശ്യമെങ്കിൽ ഏറ്റെടുക്കും.
എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കിയതിൽ ജനം കാർക്കിച്ച് തുപ്പുകയാണ്. അത്ര മോശമാണ് അതിന്റെ പ്രതിഫലനം. നാണവും മാനവും ഉണ്ടെങ്കിൽ അവർ മത്സരിക്കരുത്. അണികൾ പൊട്ടിത്തെറിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യം പറയേണ്ടത് പാർട്ടിയാണെന്നും സുധാകരൻ പറഞ്ഞു.
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ വിമതനായി മത്സരിക്കാനുള്ള സാധ്യത ഏറുകയാണ്. പയ്യന്നൂരിൽ സ്ഥാനാർഥി ചർച്ചകളിലേക്ക് യുഡിഎഫ് കാര്യമായി കടന്നിട്ടില്ല. വി. കുഞ്ഞികൃഷ്ണൻ മത്സരിച്ചാൽ യുഡിഎഫ് പിന്തുണ നൽകുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.
