കൊച്ചിയിൽ നിന്ന് മസ്കത്തിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു; കണ്ണൂരും കരിപ്പൂരും സര്‍വീസുകള്‍ റദ്ദ് ചെയ്തു
നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് മസ്കത്തിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു. ഒമാൻ എയർവെസിന്റെ വിമാനങ്ങൾ ഇന്ന് രാവിലെ 8.10 ന് പുറപ്പെട്ടു. ഇതോടൊപ്പം എയർ ഇന്ത്യ എക്സ്പ്രസ് സർവീസും പുനരാംഭിച്ചു. എയർ ഇന്ത്യയുടെ ആദ്യം സർവീസ് തിരിച്ചിറപ്പള്ളിയിൽ നിന്നും മസ്കത്തിലേക്കാണ് സർവീസ് നടത്തുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ശേഷം അബുദബിയിൽ നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രി 10 മണിയോടെ കൊച്ചിയിലെത്തി. ഇത്തിഹാദ് എയർവേഴ്സ് വിമാനമാണ് കൊച്ചിയിലെത്തിയത്.
അതേസമയം, യുദ്ധം തുടരുന്ന സാഹചര്യത്തിൽ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്നും വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തു. കണ്ണൂരിൽ നിന്നും 7.05 ന് പുറപ്പെടേണ്ട അബുദാബി ,8.50 ന് പുറപ്പെടേണ്ട ദുബൈ എയർ ഇന്ത്യ വിമാനങ്ങളും 9.35 ന് പുറപ്പെടേണ്ട അബുദാബി ഇൻഡിഗോ എന്നിങ്ങനെ നിരവധി വിമാനങ്ങളാണ് റദ്ദ് ചെയ്തത്. കരിപ്പൂരില്‍ നിന്നുള്ള 40 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. മൂന്ന് വിമാനങ്ങളാണ് ഇന്ന് സർവീസ് നടത്തിയത്.
അതിനിടെ, യുദ്ധത്തെ തുടർന്ന് കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബം ഇന്ന് കൊച്ചിയിൽ എത്തും. രാവിലെ 8.30 ഒടെ ഡൽഹിയിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ കൊച്ചിയിലെത്തുന്നത്. കൊളംബോയിൽ നിന്നും ഇവരെ ഡൽഹിയിൽ എത്തിച്ചിരുന്നു.
അതേസമയം, യുഎഇയിലെ പ്രധാന വിമാനത്താവളങ്ങൾ എല്ലാം ഇന്ന് മുതൽ ഭാഗികമായി പ്രവർത്തനം ആരംഭിക്കുകയാണ്. കുടുങ്ങി കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുൻഗണന നൽകിയാകും വിമാനങ്ങൾ സർവീസ് നടത്തുക. പ്രമുഖ യുഎഇ വിമാനകമ്പനികൾ സാധാരണ സർവീസ് ആരംഭിക്കാൻ ഇനിയും സമയമെടുക്കും.
