വയനാടിനായി ആക്രി പെറുക്കി, മീന്‍ വിറ്റു; ഡിവൈഎഫ്ഐ സമാഹരിച്ചത് 20 കോടി 47 ലക്ഷം രൂപ

Share our post

വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ, അവിടുത്തെ ജനങ്ങളുടെ കണ്ണീരൊപ്പാൻ സർക്കാരിനും, നാട്ടുകാർക്കും, മറ്റ് സന്നദ്ധ സംഘടനകൾക്കും ഒപ്പം ദുരന്തബാധിതരെ ചേർത്ത് പിടിച്ചവരാണ് ഡി വൈ എഫ് ഐ പ്രവർത്തകർ. ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനം മുതൽ വയനാട് ടൗൺഷിപ്പിൽ അതിജീവിതർക്ക് വീട് ലഭിക്കുന്നത് വരെ അവരുടെ എല്ലാ കാര്യങ്ങൾക്കും ഡി വൈ എഫ് ഐ ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, പ്രസിഡന്റ്‌ വി വസീഫ്‌ എന്നിവർ എല്ലാ പ്രവർത്തനങ്ങൾക്കും ആദ്യ മുതൽ തന്നെ കൂടെയുണ്ടായിരുന്നു.

വയനാട് പുനരധിവാസത്തിനായി ഡി വൈ എഫ് ഐ ആദ്യം പ്രഖ്യാപിച്ചത് 25 വീടുകളായിരുന്നു. അതിനായി ‘റീബിൽഡ്‌ വയനാട്’ ക്യാംപയിനിലൂടെ
പണം കണ്ടെത്താൻ വേണ്ടി പ്രവർത്തകർ നടത്തിയ ഇടപെടലിന് ജനങ്ങൾ നൽകിയത് വലിയ പിന്തുണയാണ്. ആ പിന്തുണയിൽ 25 വീടുകളിൽ നിന്ന് നൂറ് വീടുകളായി ഉയർന്നു. ഡി വൈ എഫ് ഐ പ്രവർത്തകർ 20 കോടി 47 ലക്ഷം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ആയിരക്കണക്കിന് വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രി പെറുക്കിയും, ചായക്കട നടത്തിയും, ബിരിയാണി ചലഞ്ച് നടത്തിയും, മീൻ വിറ്റും, പായസ ചലഞ്ച് നടത്തിയും, കർക്കടക മരുന്ന് നിർമ്മിച്ച് വിറ്റും, കൂലിപ്പണി ചെയ്തും ഒക്കെ പണം സമാഹരിച്ചു. ജന്മദിനാഘോഷങ്ങൾ ഉപേക്ഷിച്ച് അവരുടെ സമ്പാദ്യം സംഭാവന ചെയ്ത കുട്ടികൾ ഉൾപ്പെടെ പൊതുജനങ്ങളിൽ നിന്ന് ശ്രദ്ധേയമായ സംഭാവനകൾ ഡിവൈഎഫ്ഐ നടത്തിയ ക്യാംപയിനിന് ലഭിച്ചു. നിരവധി സ്ത്രീകൾ തങ്ങളുടെ ആഭരണങ്ങൾ കൈമാറി, ചിലർ ഭൂമി നൽകി, ക്ഷേത്ര പൂജാരിമാർ അവരുടെ ദൈനംദിന വരുമാനം സംഭാവന ചെയ്തു, ബസ്, ഓട്ടോ ഡ്രൈവർമാർ അവരുടെ ദൈനംദിന വരുമാനം ഡിവൈഎഫ്ഐ ക്യാംപയിനിന് നൽകി.

ഫണ്ട് സ്വരൂപിക്കുന്നതിനായി വളർത്തുമൃഗങ്ങളുടെ ലേലം, ഫുട്ബോൾ ടൂർണമെൻ്റ്, ബിരിയാണിയും കേരള സദ്യയും വിളമ്പുന്ന ഭക്ഷണശാലകൾ, മത്സ്യം, പച്ചക്കറി എന്നിവയുടെ വിൽപന എന്നിവയും വിവിധ സ്ഥലങ്ങളിൽ നടന്നു. ഏതോ മനുഷ്യന് ഒരു കിടപ്പാടം ലഭിക്കാനായി കല്ല് ചുമക്കുമ്പോളും ആക്രി പെറുക്കുമ്പോഴും ഡി.വൈഎഫ്.ഐ പ്രവർത്തകർക്ക് സർവ്വവും നഷ്ടപ്പെട്ട മനുഷ്യരോടുള്ള കരുതലും സാഹോദര്യ ബോധവുമല്ലാതെ മറ്റൊന്നും മനസിൽ ഉണ്ടായിരുന്നില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!