വടി കൊണ്ടുപോയി കൊടുത്തിട്ട് കിടന്ന് മോങ്ങിയിട്ട് കാര്യമില്ല’; കെഎസ്‍യുവിനെതിരെ കെപിസിസി സെക്രട്ടറി
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ കെഎസ്‌യു ഗുണ്ടാ ആക്രമണത്തിനെതിരെ വിമർശനവുമായി കെപിസിസി സെക്രട്ടറി. വടി കൊണ്ടുപോയി കൊടുത്തിട്ട് കിടന്ന് മോങ്ങിയിട്ട് കാര്യമില്ലെന്നും അഡ്വ. ഡി വി വിനോദ് കൃഷ്ണ ഫെയ്സ്ബുക്കിൽ കുറിച്ചു.
ആരോഗ്യമന്ത്രിക്കു നേരെ കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ ആക്രമണത്തിനെതിരെ നാടാകെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കെഎസ്‍യുവിനെ തള്ളി കോൺഗ്രൺ നേതാവ് രംഗത്തെത്തിയത്. വിവിധ രീതിയുള്ള സമരങ്ങൾ നടത്തുവാനുള്ള അവകാശം പോലെ തന്നെയാണ് മനുഷ്യന്റെ മൗലികാവകാശങ്ങളുമെന്നും അത് ആരും മറക്കരുതെന്നും ഡി വി വിനോദ് കൃഷ്ണ കുറിച്ചു.
വീണാ ജോർജിനെതിരായ കെഎസ്‌യു ഗുണ്ടാ ആക്രമണം ആസൂത്രിതമാണെന്ന് ഇതിനോടകം വ്യക്തമായി. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ബിതുൽ ബാലന്റെ നേൃത്വത്തിലാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിയെ ആക്രമിച്ചത്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്‌യു കോഴിക്കോട് ജില്ലയിലെ നേതാവിനെ കണ്ണൂരിലെത്തിച്ചത്. രാവിലെ കണ്ണൂരിലെത്തിയ വീണാ ജോർജിനെ ആറിടത്ത് കരിങ്കൊടി കാണിച്ചിരുന്നു. ഇതൊന്നും ശ്രദ്ധിക്കപ്പെടാതിരുന്നതോടെയാണ് റെയിൽവേ സ്റ്റേഷനിൽ അക്രമം കാട്ടിയത്.
