പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ തട്ടിപ്പ്; തലശ്ശേരിയിലെ സ്ഥാപന ഉടമയായ മുഖ്യപ്രതി അറസ്റ്റിൽ
തലശ്ശേരി: പലിശരഹിത സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻ മുക്ക് സ്വദേശി പി. പി.ഇസ്മയിൽ (42) ആണ് കൊച്ചിയിൽ പിടിയിലായത്. ഇയാൾ കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്നു.
തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം ‘ഹാർബർ സിറ്റി’ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സിറ്റി അൽമാസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ധർമ്മടം സ്വദേശിനിയായ പരാതിക്കാരിയെയാണ് പ്രതികൾ ചേർന്ന് വഞ്ചിച്ചത്. പ്രതികൾ പരാതിക്കാരിയെ സമീപിച്ച് ഒരു വർഷത്തേക്ക് പലിശരഹിതമായി സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വായ്പാ കാലാവധി കഴിയുമ്പോൾ തുക തിരിച്ചടച്ചാൽ പണയം വെച്ച അതേ സ്വർണ്ണമോ അല്ലെങ്കിൽ അതിന് തുല്യമായ തൂക്കത്തിൽ ആവശ്യപ്പെടുന്ന പുതിയ മോഡലുകളോ നൽകാമെന്നായിരുന്നു വാഗ്ദാനം.
2,50,000 രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണ്ണാഭരണങ്ങൾ പരാതിക്കാരിയിൽ നിന്ന് കൈക്കലാക്കി. കൂടാതെ സ്വർണ്ണം തിരികെ നൽകാമെന്ന് പറഞ്ഞ് 1,25,000 രൂപ കൂടി കൈവശപ്പെടുത്തി. പണം കൈപ്പറ്റിയ ശേഷവും പണയം വെച്ച സ്വർണ്ണമോ നൽകിയ പണമോ തിരികെ നൽകാത്തതിനെ തുടർന്ന് ധർമ്മടം പോലീസിൽ പരാതിപ്പെടുകയായിരുന്നു. കേസിൽ പിണറായി കമ്പോണ്ടർ ഷോപ്പ് സ്വദേശി ഇ.പ്രകാശൻ (66), വടക്കുമ്പാട് തോട്ടുമ്മൽ സ്വദേശി സി.മുഹമ്മദ് ഷിബിൽ (39), ഏജന്റ്മാരായ വടക്കുമ്പാട് സ്വദേശി അബ്ദുസലിം (54), എടക്കാട് ഉസ്സൻ മുക്ക് സ്വദേശി അഫ്സൽ (47) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനും മറ്റുമായി വിവിധ സ്റ്റേഷനുകളിൽ 35 ഓളം കേസ്സുകളുമുണ്ട്.
തലശ്ശേരി എ.എസ്.പി ഡോ. നന്ദഗോപൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ധർമ്മടം പോലീസ് സ്റ്റേഷൻ എസ്ഐ ജെ.ഷജീം,സിപിഒ ഹരിനാദ്, തലശ്ശേരി എഎസ്പി സ്ക്വാഡ് അംഗങ്ങളായ സിപിഒ രതീഷ്, ശ്രീലാൽ എന്നിവർ ചേർന്നാണ് ഏർണാകുളം ടൗൺ നോർത്ത് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
