മാതൃകയായി മട്ടന്നൂരിലെ ജാഗ്രതാ സമിതി; ഒപ്പം സംസ്ഥാന പുരസ്കാരവും
മട്ടന്നൂർ : സംസ്ഥാന വനിതാ കമ്മീഷൻ ഏർപ്പെടുത്തിയ മികച്ച ജാഗ്രത സമിതിക്കുള്ള പുരസ്കാരമാണ് മട്ടന്നൂരിനെ തേടിയെത്തിയത്. ഫിബ്രവരി 18 ന് തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എൻ.ഷാജിത്തും ഭരണ സമിതി അംഗങ്ങളും ചേർന്ന്മന്ത്രി വീണാ ജോർജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങും. സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയിൽ ഉയർന്നുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന അർധ ജുഡീഷ്യറിസ്വഭാവമുള്ള സമിതിയാണ് ജാഗ്രത സമിതികൾ. നിരവധി പരാതികളാണ് നിത്യേന ജാഗ്രത സമിതിക്ക് മുന്നിൽ എത്തുന്നത് കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബങ്ങളിലേക്ക് സമൂഹം മാറിയപ്പോൾ കുടുംബബന്ധങ്ങളിൽ ഉണ്ടായ താളപ്പിഴകളാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മുൻകൂട്ടി തീയ്യതി നിശ്ചയിച്ച് മണിക്കൂറുകളോളം നീണ്ട കൂടിയിരിപ്പുകളിലൂടെയാണ് ജാഗ്രതാ സമിതികൾ പല വിഷയങ്ങളും പരിഹരിക്കുന്നത് . പ്രായമാകുമ്പോൾ മാതാപിതാക്കളെ സംരക്ഷിക്കാതെഒഴിഞ്ഞുമാറുന്ന മക്കളെ കണ്ടെത്തി അവർക്ക് തണലാകാൻ നിർദ്ദേശിക്കുക,കുടുംബ ബന്ധത്തിലെ പ്രശ്നങ്ങളെ തുടർന്ന് അകന്നു നിൽക്കുന്ന ദമ്പതികളെ കൂട്ടി യോജിപ്പിക്കൽ, വിദ്യാലയങ്ങളിൽ സ്ഥാപിച്ച പരാതിപ്പെട്ടികളിലെ പരാതി പരിഹരിക്കൽ,പീഡന പരാതികൾ നിയമ വഴിയിൽ എത്തിക്കുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് മട്ടന്നൂരിലെ ജാഗ്രതാ സമിതി ചെയ്തു വന്നത്. സമിതിയുടെ ഭാഗമായി ഒരു കൗൺസിലിംഗ് സെൻററും പ്രവർത്തിച്ചു വരുന്നു. 35 വാർഡുകളിലും വാർഡ് തല സമിതികളും നിലവിലുണ്ട് എല്ലാ വാർഡുകളിലും ജാഗ്രത സമിതികളുടെ പ്രവർത്തനം വിശദീകരിക്കുന്ന ജാഗ്രതാ ബോർഡുകളും പരാതിപ്പെട്ടികളും സ്ഥാപിച്ചിട്ടുണ്ട് കഴിഞ്ഞ വർഷം 21 വ്യത്യസ്തമായ പരാതികളാണ് ജാഗ്രതാ സമിതിക്കുമുന്നിലെത്തിയത്. നഗരസഭാ അധ്യക്ഷൻ ചെയർമാനായ സമിതിയിൽ നഗരസഭ ഭരണ സമിതിയിലെതെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, കുടുംബ ശ്രീ ചെയർപേഴ്സൺ, വനിതാ സാമൂഹ്യ പ്രവർത്തകർ എന്നിവരാണ് ഉള്ളത്.
