പേരാവൂരിൽ ‘മാലിന്യ തടാകം’ ; കണ്ണടച്ച് ആരോഗ്യവകുപ്പ്
പേരാവൂർ : ടൗണിന് സമീപം മാലിന്യങ്ങളും മലിന ജലവും കെട്ടിക്കിടന്ന് മാലിന്യ തടാകം രൂപപ്പെട്ടിട്ടും കണ്ണ് തുറക്കാതെ ആരോഗ്യ വകുപ്പധികൃതർ. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമാണ് ടൗണിൽ നിന്നുള്ള ഓടകൾ വഴി മലിന ജലം ഒഴുകിയെത്തുന്നത്. ഈ മാലിന്യം കാഞ്ഞിരപ്പുഴയിലേക്കും പ്രദേശത്തെ കിണറുകളിലേക്കും വ്യാപിക്കുന്നുണ്ട്. മേഖലയിൽ പകർച്ചവ്യാധികൾ പടരുന്നതിനിടെയാണ് ആരോഗ്യവകുപ്പിന്റെ നിസംഗത. പേരാവൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുടെ തൊട്ടടുത്തുകൂടിയാണ് മലിനജലം പുഴയിലേക്ക് കലരുന്നത്.
ടൗണിലെ ഓടകളിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ട്. നടപ്പാതയിലെ സ്ലാബുകൾ മാറ്റി ഓടകൾ പരിശോധിച്ചാൽ മാത്രമേ മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ കഴിയൂ.
