അതിജീവിത നവംബർ വരെ എന്നോട് സംസാരിച്ചിരുന്നു; ഫെനി നൈനാൻ

Share our post

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത്തെ പരാതി നൽകിയ യുവതിയെ അറിയാമെന്ന് രാഹുലിന്റെ സുഹൃത്തും കെഎസ്‌യു നേതാവുമായ ഫെനി നൈനാൻ. യുവതി എസ്‌ഐടിക്ക് നൽകിയ മൊഴിയിൽ ഫെനി നൈനാന്റെ പേരും ഉണ്ടായിരുന്നു. ഫെനി രാഹുലിനെ പുകഴ്ത്തി സംസാരിച്ചെന്നും ഫെനി പറഞ്ഞിട്ട് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് രാഹുലിന്റെ അക്കൗണ്ടിലേക്ക് പണം നൽകിയെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു. ഇതിനെതുടർന്നാണ് ഫെനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

‘എനിക്ക് അങ്ങനെ ഒരു സ്ത്രീയെ അറിയാം. കെ.എസ്.യു. നടത്തിയ പരിപാടിക്ക് 5000 രൂപ തന്നിട്ടുണ്ട്. പണം തന്ന ദിവസംതന്നെ അവരുടെ പേരുൾപ്പെടുത്തി, അവരെടുത്ത 50 കൂപ്പണുകളുടെ എണ്ണവും കാണിച്ച് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടിരുന്നു. എന്നാൽ, അവരെ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തെന്ന വിവരം അതിശയമായി തോന്നി. കാരണം, ഈ അതിജീവിത 2025 നവംബർ വരെ എന്നോട് സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്,’ ഫെനി പോസ്റ്റിൽ പറയുന്നു. രാഹുലിനെ ന്യായീകരിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

‘’പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ മൂന്നാമത് ഒരു പരാതി വന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ ആക്കിയിട്ട് ദിവസങ്ങളായി. പരാതിക്കാരിയായ സ്ത്രീയെ (അതിജീവിത) പറ്റി ഒരു വിവരങ്ങളും സ്വാഭാവികമായും ആർക്കും അറിയാൻ കഴിയില്ലല്ലോ. എനിക്കും അതിനെ പറ്റി അറിയില്ല.

എന്നാല് മാധ്യമങ്ങളിൽ നിന്ന് വിദേശത്ത് ജോലി ചെയ്യുന്ന , വിവാഹിതയായ ഒരു സ്ത്രീ ആണെന്നും അവർ എനിക്ക് കെഎസ്യു പരിപാടിക്ക് പണം തന്നിട്ടുണ്ട് എന്നും അവർക്ക് രാഹുലുമായി സൗഹൃദം ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടുണ്ട് എന്ന് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. എന്റെ പേര് പറഞ്ഞത് കൊണ്ട് ഞാൻ അത് ശ്രദ്ധിച്ചു.

എനിക്ക് അങ്ങനെ ഒരു സ്ത്രീയെ അറിയാം. കെഎസ്യു നടത്തിയ ഒരു പരിപാടിക്ക് പണം തന്നിട്ടുണ്ട്. അയ്യായിരം രൂപ ആണ് തന്നത്. അവർ പണം തന്നദിവസം തന്നെ അവരുടെ പേരുൾപ്പെടുത്തി അവർ എടുത്ത 50 കൂപ്പണുകളുടെ എണ്ണവും കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോംആയ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആക്കിയിട്ടുള്ളതുമാണ്

എന്നാൽ അവരെ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തു എന്ന വിവരം എനിക്ക് അതിശയമായി തോന്നി.കാരണം ഈ അതിജീവിത എന്നോട് 2025 നവംബർ വരെ സംസാരിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്.

ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും കോടതിയിൽ തെളിവായി കൊടുക്കാൻ ഈ കേസ് വാദിക്കുന്ന ശാസ്തമംഗലം അജിത് സാറിനും അദ്ദേഹത്തിന്റെ ജൂനിയർ ശേഖർ സാറിനും കൊടുത്തിട്ടുണ്ട്. അവർ അത് കോടതിയിൽ കൊടുത്തിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

മൂന്നാമത്തെ പരാതി വന്നതോടെ രാഹുൽ മാങ്കൂട്ടത്തിനെതിരെ വലിയ രീതിയിലുള്ള മാധ്യമവിചരണയാണ് നടക്കുന്നത്. ഇതിലെ സത്യം അറിയാവുന്ന ഞാൻ അത് മുഖ്യധാര മാധ്യമങ്ങളിലെ ചിലരോട് പങ്ക് വച്ചു. എന്നാല് അതിൽ രാഹുലിന് അനുകൂലമായ കാര്യങ്ങൾ ഉള്ളത് കൊണ്ട് ഒരു മാധ്യമവും അത് ചാനലിൽ കൊടുക്കാൻ തയ്യാറല്ല എന്ന് പറഞ്ഞു. . അവർക്ക് വേണ്ടത് അവരുടെ അജണ്ടയ്ക്ക് പറ്റുന്ന കാര്യങ്ങള് മാത്രമാണ്. അല്ലാതെ വാർത്തകൾ അല്ല.

അതുപോലെ രണ്ടാമത് വന്ന പരാതിയിൽ രാഹുൽ എംഎൽഎ ഒരു പെൺകുട്ടിയെ ഹോംസ്റ്റേയിൽ എത്തിച്ച് ബലാൽസംഗം ചെയ്തു എന്നായിരുന്നു പരാതി. അങ്ങനെ ബലാൽസംഗം ചെയ്യാൻ പെൺകുട്ടിയെ ഹോംസ്റ്റേയിൽ എത്തിച്ച് കൊടുത്തത് ഞാൻ ഓടിക്കുന്ന കാറിൽ ആയിരുന്നു എന്നാണ് പരാതിയിൽ. കേട്ടാൽ വളരെ ഗൗരവമുള്ള കുറ്റകൃത്യം. ആ കേസ് വന്നപ്പോൾ തന്നെ ഞാൻ മാധ്യമങ്ങളുടെ മുൻപിൽ പറഞ്ഞതാണ് അങ്ങനെ ഒരു സംഭവം ഒരിക്കലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല , അത് കൊണ്ട് തന്നെ എനിക്ക് അങ്ങനെ ഒരു പെൺകുട്ടിയെ അറിയില്ലെന്ന്.

അതുമായി ബന്ധപ്പെട്ട് എന്നെ ചോദ്യം ചെയ്യാൻ വിളിച്ചു. എന്നിട്ട് അറസ്റ്റ് പോലും ചെയ്തില്ല. അങ്ങനെ ബലാൽസംഗം ചെയ്യാൻ പെൺകുട്ടിയെ എത്തിച്ച് കൊടുത്തു എന്ന ഗൗരവമായ ആരോപണം ഉള്ള എന്നെ അറസ്റ്റ് ചെയ്യാത്തത് എന്താണ് ? ഒരു തെളിവും ഇല്ലാത്തത് കൊണ്ടാണെന്ന് ഉറപ്പാണല്ലോ. അല്ലാതെ പോലീസ് എന്നെ സഹായിച്ചത് അല്ലല്ലോ ? ഏതെങ്കിലും മാധ്യമങ്ങൾ അത് ചർച്ച ചെയ്‌തോ ?

ധാർമികമായി രാഹുൽ എംഎൽഎ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാൻ ഞാൻ ആളല്ല. എന്നാൽ ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് എതിരായ ഒരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു.എന്തായാലും മാധ്യമങ്ങൾ അവരുടെ അജണ്ട വച്ച് കര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകൂ. കല്ലെറിയുന്നവർ കല്ലെറിയൂ. ഇമോഷണൽ കഥകൾ മെനയുന്നവർ അത് ചെയ്യൂ. പിആർ കാപ്പി കുടിക്കുന്നവർ അത് ചെയ്യൂ.പക്ഷേ ഇവിടെ കോടതി ഉണ്ട്. സത്യം അവിടെ തെളിയും. അന്ന് ഇയാളെ വേട്ടയാടിയവർ മനസ് കൊണ്ടെങ്കിലും ഒരു മാപ്പ് പറയണം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!