പേരാവൂരിൽ ആദിവാസി യുവതിയെ വൃക്കദാനത്തിന് പ്രേരിപ്പിച്ചതായി പരാതി

പേരാവൂർ : ആദിവാസി യുവതിയെ വൃക്കദാനത്തിന് പ്രേരിപ്പിച്ചതായി പരാതി. നിടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയാണ് കണ്ണൂർ ഡി.ഐ.ജി.ക്ക് പരാതി നൽകിയത്. ഭർത്താവ് അനിൽകുമാറും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിയും ചേർന്ന് അവയവദാനത്തിന് പ്രേരിപ്പിച്ചുവെന്നാണ് പരാതി. ഭർത്താവ് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും യുവതിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേളകം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആരോഗ്യവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
“അവയവദാനത്തിന് ഭർത്താവ് ഒന്നര വർഷമായി നിരന്തരം പ്രേരിപ്പിക്കുകയും മർദിക്കുകയും ചെയ്യുന്നു. വൃക്ക ദാനം ചെയ്താൽ ഒൻപത് ലക്ഷം രൂപ വാങ്ങി നൽകാമെന്ന് ബെന്നി പറഞ്ഞു. ഇതിൽ ഒരുലക്ഷം രൂപ ബെന്നിക്കും രണ്ടുലക്ഷം രൂപ ഭർത്താവിനും നൽകണം. ഭർത്താവ് വൃക്ക നേരത്തേ ദാനം ചെയ്തതാണ്. ബെന്നിയായിരുന്നു ഇതിന് ഇടനിലക്കാരൻ. ഭർത്താവ് ഭീഷണിപ്പെടുത്തി എറണാകുളത്തെ ആസ്പത്രിയിലേക്ക് വിളിച്ചുവരുത്തി.”- യുവതി പറഞ്ഞു.
സംഭവത്തിൽ ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്ന മറ്റ് കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പേരാവൂർ ഡി.വൈ.എസ്.പി. അഷറഫ് തെങ്ങലക്കണ്ടി പറഞ്ഞു. രാജ്യാന്തര കണ്ണികളുള്ള സംഘം ആളുകളെ വിദേശത്ത് കൊണ്ടുപോയി അവയവ കച്ചവടത്തിന് ഇരയാക്കുന്ന വാർത്ത പുറത്തുവന്ന സമയത്താണ് പേരാവൂർ മേഖലയിൽ നിന്ന് ഇത്തരമൊരു പരാതി ഉയർന്നിരിക്കുന്നത്.