പുതുവത്സരാഘോഷം: ലഹരിക്കടത്ത് തടയാൻ നടപടി കടുപ്പിക്കും

കൂത്തുപറമ്പ് : ലഹരിവസ്തുക്കളുടെ ഉപയോഗവും കടത്തും വില്പനയും തടയാനുള്ള കർശന നടപടികൾക്കൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കി എക്സൈസ് വകുപ്പ്. പുതുവത്സരാഘോഷത്തിന് ലഹരിവസ്തുക്കൾ വ്യാപകമായി എത്തിക്കാനും വില്പന നടത്താനും സാധ്യതയുള്ളതിനാൽ പരിശോധന കടുപ്പിക്കാൻ തീരുമാനിച്ചു.
ഇതിന്റെ മുന്നോടിയായി വിമുക്തി പദ്ധതിയുടെ കൂത്തുപറമ്പ് മണ്ഡലം തല അവലോകന യോഗവും ചേർന്നു. നഗരസഭാധ്യക്ഷ വി. സുജാത അധ്യക്ഷത വഹിച്ചു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം കൂടിയേക്കും. ഇത് മുന്നിൽക്കണ്ടാണ് വ്യാജമദ്യ നിർമാണം, അനധികൃത മദ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവ തടയാനുള്ള പരിശോധനയടക്കമുള്ള നടപടികൾ കർശനമാക്കാൻ തീരുമാനിച്ചത്.
ഇതിനൊപ്പം ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കും. യോഗത്തിൽ കൂത്തുപറമ്പ് സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷ്, കൂത്തുപറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. ഷാജി, പ്രിവൻറീവ് ഓഫീസർ പി. പ്രമോദ്, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.