Kannur
പരശുറാമിലെ പരവശയാത്ര തുടരുന്നു; കാലു കുത്താനിടമില്ല, യാത്രക്കാർ കുഴഞ്ഞുവീണു, ആളുകളെ ഇറക്കിവിട്ടു

കണ്ണൂർ : ശ്വാസം മുട്ടിക്കുന്ന തിക്കിലും തിരക്കിലും നരകയാത്ര ചെയ്യാൻ വിധിക്കപ്പെട്ട മലബാറിൽ ട്രെയിനിലെ ദുരിതകഥകൾ തുടരുന്നു. പരശുറാം എക്സ്പ്രസ്സിലെ തിരക്കേറിയ ലേഡീസ് കംപാർട്ടുമെന്റിൽ കയറാനാവാതെ വടകരയിൽനിന്നു റിസർവേഷൻ കംപാർട്ടുമെന്റിൽ കയറിയവരെ ടിടിഇയും പൊലീസും ചേർന്ന് ഇറക്കിവിട്ടു.
കയറിയ സ്റ്റേഷനിൽ തന്നെ ഇറക്കിവിട്ടത് വ്യാപക പ്രതിഷേധത്തിനിടയാക്കി. അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ നിരസിച്ചാണ് ടിടിഇയും പൊലീസും യാത്രക്കാരെ വടകരയിൽത്തന്നെ ഇറക്കിയത്. ട്രെയിൻ പുറപ്പെടാൻ മിനിറ്റുകൾ ബാക്കിനിൽക്കെയായിരുന്നു അപകടകരമായ ഈ നടപടി.
കണ്ണൂർ–ഷൊർണൂർ മേഖലയിൽ ഏതാനും മാസമായി ഈ ദുരിതയാത്ര തുടരുകയാണ്. ഇരുഭാഗത്തേക്കുമുള്ള പരശുറാം എക്സ്പ്രസ്സിൽ അക്ഷരാർഥത്തിൽ നരകയാത്രയാണ്. തിരക്കേറിയ പരശുറാം എക്സ്പ്രസ് ട്രെയിനിൽ രണ്ടു പെൺകുട്ടികൾ തിങ്കളാഴ്ച കുഴഞ്ഞുവീണിരുന്നു. രാവിലെ വടകരയിൽ നിന്നും കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട്ടേക്കു കയറിയ വിദ്യാർഥിനികളാണു കുഴഞ്ഞുവീണത്. ഈ സമയം ട്രെയിനിൽ കാലു കുത്താനിടമില്ലാത്തവിധം തിരക്കായിരുന്നു.
വന്ദേഭാരത് ട്രെയിൻ കടന്നുപോകാൻ പരശുറാം എക്സ്പ്രസ് അര മണിക്കൂറോളം തിക്കോടിയിൽ നിർത്തിയിട്ട സമയത്താണ് ഒരാൾ കുഴഞ്ഞുവീണത്. മറ്റൊരാൾ കുഴഞ്ഞുവീണതു കൊയിലാണ്ടിക്കും കോഴിക്കോടിനുമിടയിലും. ഇരുവരെയും സഹയാത്രക്കാർ ശുശ്രൂഷ നൽകിയാണ് കോഴിക്കോട്ടെത്തിച്ചത്. അര മണിക്കൂറോളം പിടിച്ചിട്ട പരശുറാം എക്സ്പ്രസ്സാവട്ടെ ഒടുവിൽ കോഴിക്കോട്ടെത്തുമ്പോൾ ഒരു മണിക്കൂർ വൈകിയിരുന്നു. രണ്ടു മാസത്തിനിടെ ഇരുപതോളം യാത്രക്കാരാണ് സമാനമായ സാഹചര്യത്തിൽ ട്രെയിനിനകത്ത് കുഴഞ്ഞുവീണത്. തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് റെയിൽവേക്ക് നോട്ടിസ് അയച്ചിരുന്നു.
വേണം കൂടുതൽ ട്രെയിൻ, മാറ്റണം സമയം
വേണ്ടത്ര ട്രെയിനുകളില്ലാത്തതാണ് രാവിലെ ഇത്രയേറെ യാത്രക്കാർ ഒരേ ട്രെയിൻ ആശ്രയിക്കേണ്ട സാഹചര്യം വരുന്നത്. കണ്ണൂരിൽ നിന്നു രാവിലെ 7.10നു പരശുറാം കടന്നുപോയാൽ 8.05നുള്ള മംഗളൂരു–കോഴിക്കോട് എക്സ്പ്രസ് സ്പെഷലാണ് അടുത്ത ട്രെയിൻ. കോഴിക്കോട് ഭാഗത്തെ സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് എത്തേണ്ടവർക്കും വിദ്യാർഥികൾക്കും ഈ ട്രെയിൻ പ്രയോജനപ്പെടില്ല.
രാവിലെ 9.30ന് കോഴിക്കോട് എത്തുന്ന തരത്തിൽ മംഗളൂരു–കോഴിക്കോട് എക്സ്പ്രസ് സ്പെഷ്യലിന്റെ സമയം മാറ്റിയാൽ പരശുവിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. പരശുവിനു മുൻപോ ശേഷമോ മറ്റൊരു എക്സ്പ്രസ് സ്പെഷൽ അനുവദിച്ചാൽ യാത്ര കൂടുതൽ സുഗമമാവുമെന്നും യാത്രക്കാർ പറയുന്നു.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്