പോലീസ് ചമഞ്ഞ് പയ്യന്നൂരിൽ പണം തട്ടിയ വിരുതൻ പിടിയിൽ
പയ്യന്നൂർ എസ്.ഐ എന്ന വ്യാജേനെ കടകളില്‍ കയറി പണം വാങ്ങുന്ന തളിപ്പറമ്ബ് സ്വദേശി ജയ്സണ്‍ ആണ് പിടിയിലായത്.പയ്യന്നൂരിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി പൊലീസെന്ന് പരിചയപ്പെടുത്തി പണം കടംവാങ്ങി മുങ്ങലായിരുന്നു പതിവ്. സമാനമായ രീതിയില്‍ രാവിലെ തളിപ്പറമ്ബില്‍ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ജെയ്സണെ തിരിച്ചറിഞ്ഞ വ്യാപാരികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
പൊലീസെന്ന വ്യാജേനയെത്തിയാണ് ജെയ്സണ്‍ കടകളില്‍ കയറി പണം വാങ്ങിയത്. പയ്യന്നൂർ എസ്‌ഐയാണെന്ന് പറഞ്ഞാണ് പണം തട്ടിയത്. പയ്യന്നൂർ എസ്‌ഐയെന്ന് പറഞ്ഞാണ് കടയിലെത്തി പരിചയപ്പെടുന്നത്. വന്ന വണ്ടിക്ക് കൊടുക്കാൻ കാശില്ലെന്നും പണം കടം വേണമെന്നും പറയും. 500 ല്‍ താഴെ തുക മാത്രമാണ് ചോദിക്കുക. ഉടൻ തിരികെ നല്‍കാമെന്ന് വാഗ്ദാനവും നല്‍കും. പണം വാങ്ങി പോയാല്‍ പിന്നെ ആളെ കാണില്ല. കാത്തിരിപ്പിന്റെ സമയം നീളുമ്ബോഴാണ് കടയുടമകള്‍ക്ക് അമളി മനസിലാവുക. ജെയ്സണ്‍ രീതിയിലുളള തട്ടിപ്പ് തുടങ്ങിയിട്ട് മൂന്നുമാസത്തോളമായി.പിലാത്തറ, ഏഴിലോട്, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. കടം വാങ്ങുന്നത് ചെറിയ തുകയായതിനാല്‍ പരാതി നല്‍കാൻ പലരും തുനിഞ്ഞിരുന്നില്ല. എന്നാല്‍ സംഗതി സ്ഥിരമായതോടെയാണ് പറ്റിക്കപ്പെട്ടവർ പൊലീസില്‍ പരാതിപ്പെട്ടത്.
