Breaking News
തരിശില്ലാ പാടങ്ങൾ; തളിരിട്ട പറമ്പുകൾ

കണ്ണൂർ: കാർഷികമേഖലയുടെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ ഈ വർഷം ആവിഷ്‌കരിച്ച പദ്ധതി ജില്ലയ്‌ക്ക് പുത്തനുണർവ് പകരുന്നത്. കൃഷിയിടാസൂത്രണാധിഷ്‌ഠിത വികസനമാണ് പ്രധാനം. കൃഷിയിടത്തെ അടിസ്ഥാന യൂണിറ്റായി കണക്കാക്കി ലഭ്യമായ വിഭവശേഷി ശാസ്‌ത്രീയമായി ഉപയോഗിച്ച് ഉൽപാദനം ഗണ്യമായി വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിളയധിഷ്‌ഠിത സമീപനത്തിൽനിന്ന് മാറി സംയോജിത ബഹുവിള കൃഷി സമ്പ്രദായത്തിലേക്കുള്ള മാറ്റത്തിലൂടെ കൈവശ ഭൂമി വികസിപ്പിക്കുന്നതാണ് പദ്ധതി. മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യ ബന്ധനം എന്നിവ പദ്ധതിയിൽ ഉൾപ്പെടും.ഒരു പഞ്ചായത്തിൽ കുറഞ്ഞത് 25 യൂണിറ്റ് വികസിപ്പിക്കും. 10 സെന്റ് മുതൽ 200 സെന്റ് വരെയുള്ള കൃഷിയിട യൂണിറ്റുകളായിരിക്കും ഉൾപ്പെടുത്തുക. കർഷകന് ഇഷ്ടമുള്ള വിള തെരഞ്ഞെടുക്കാം.
വിതരണ ശൃംഖല വികസന പദ്ധതി
ഉൽപ്പാദനം, വിപണനം, സംസ്‌കരണം, ഫാം ടൂറിസം എന്നിവയിലൂടെ ഗ്രാമീണ വരുമാനമുണ്ടാക്കുന്നതിന് കൃഷിയുടെ പരിവർത്തനപരമായ കഴിവ് പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതി. കാർഷിക മേഖലയിലെ ആവശ്യങ്ങളുടെയും സേവനങ്ങളുടെയും വിതരണം ഉറപ്പാക്കുകയും കാര്യക്ഷമമായ വിതരണ ശൃംഖല സ്ഥാപിച്ച് ഉൽപ്പന്നങ്ങൾക്ക് മൂല്യമുണ്ടാക്കുകയും ചെയ്യും.
ഉൽപ്പാദക സംഘടനകളുടെ വികസനത്തിനും സാങ്കേതിക വിദ്യാ പിന്തുണയ്‌ക്കുള്ള പദ്ധതിയും കാർഷിക മേഖലയുടെ വികസനത്തിലൂന്നിയുള്ളതാണ്. സാങ്കേതിക വിദ്യകളുടെ പ്രദർശനം, കർഷക കൂട്ടായ്‌മയിലൂടെ കർഷക ഉൽപ്പാദക സംഘടനാ രൂപീകരണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
നെൽ കൃഷി വികസനം
സുസ്ഥിര നെൽ കൃഷി വികസനത്തിനായി ഉൽപ്പാദനോപാദികൾക്കുള്ള സഹായം, കൂട്ടുകൃഷിക്ക് പിന്തുണ, നെൽവയൽ ഉടമകൾക്ക് റോയൽറ്റി എന്നിവയിലൂടെ നെൽ കൃഷി മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 1.68 കോടി രൂപയാണ് അനുവദിച്ചത്.
നാളികേര വികസനം
ഉയർന്ന ഉൽപ്പാദന ക്ഷമതയുള്ള ഇനങ്ങൾ നട്ടുപിടിപ്പിക്കുന്നതിലൂടെയും മെച്ചപ്പെട്ട പരിപാലന രീതികളിലൂടെയും ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം
വിള ഇൻഷുറൻസ് പദ്ധതി
പ്രകൃതി ക്ഷോഭത്തിലുണ്ടാകുന്ന വിളനാശത്തിന് സംസ്ഥാന വിള ഇൻഷുറൻസിലൂടെ കർഷകരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണിത്.
ഉൽപ്പാദനശേഷമുള്ള
പരിപാലനവും
മൂല്യവർധനയും
ഇടത്തരം, ചെറുകിട, സൂക്ഷ്‌മ കാർഷിക സംസ്‌കരണ, മൂല്യവർധിത യൂണിറ്റുകൾ പ്രോത്സാഹിപ്പിക്കുക, കർഷക ഉൽപ്പാദക സംഘടനകളെ നവീകരിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കാർഷിക മേഖലയ്‌ക്ക് താങ്ങായി ബജറ്റ്
ജലമൊഴുക്കാൻ പഴശ്ശി
കനാലുകൾ നവീകരിച്ച് ജില്ലയിൽ ജലസേചനം ഉറപ്പാക്കാൻ 10 കോടി രൂപ ബജറ്റിൽ അനുവദിച്ചത് കർഷകർക്ക് വലിയ ആശ്വാസമാണ്.പ്രധാന കനാലും കൈക്കനാലുകളും നവീകരിച്ച് മാഹി മുതൽ തളിപ്പറമ്പുവരെയുള്ള കാർഷിക മേഖലയിൽ വെള്ളം എത്തിക്കാനാണ് നീക്കം. മെയിൻ കനാലിൽനിന്ന് മാഹി ബ്രാഞ്ച് കനാൽവരെ വെള്ളമെത്തിക്കാനുള്ള പ്രവൃത്തി ഏപ്രിലിൽ പൂർത്തിയാകും.
ഇതിനൊപ്പം അഴീക്കൽ, എടക്കാട് ബ്രാഞ്ച് കനാലുകളുടെ നവീകരണവും പൂർത്തിയാക്കും. രണ്ട് വർഷത്തെ ബജറ്റിൽ അനുവദിച്ച 20 കോടി രൂപ ഉപയോഗിച്ച് കനാലുകളുടെ മൂന്നിലൊന്ന് ഭാഗം പ്രവർത്തനക്ഷമമാക്കാനാണ് നീക്കം. 46.26 കിലോമീറ്റർ ദൂരത്തിലാണ് മെയിൻ കനാൽ. കാട്ടാമ്പള്ളി, തളിപ്പറമ്പ്, മോറാഴ, അഴീക്കൽ, എടക്കാട് ശാഖാ കനാലുകളും കൈക്കനാലുകളും നവീകരിക്കണം.
തളിപ്പറമ്പിൽ സൂക്ഷ്മ
നീർത്തട പദ്ധതി
തളിപ്പറമ്പ് മണ്ഡലത്തിലെ സൂക്ഷ്മ നീർത്തട പദ്ധതികൾക്ക് മൂന്ന് കോടി രൂപ ബജറ്റിൽ വകയിരുത്തി. മണ്ണിന്റെ ഫലഭൂയിഷ്ടത, ജല സംഭരണശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മണ്ണ് സംരക്ഷണ വകുപ്പ് നീർത്തട വികസന പദ്ധതികൾ നടത്തും. ഇതിന്റെ ഭാഗമായി കുളങ്ങളും തടാകങ്ങളും പുനസ്ഥാപിക്കും. മഴവെള്ളം സംഭരിക്കാനും മണ്ണിന്റെ ഈർപ്പം വർധിപ്പിക്കാനും ടാങ്കുകൾ, കൃത്രിമ കുളങ്ങൾ, ചെക്ക് ഡാമുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കും.
പച്ചക്കറി വികസനം
പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്‌ത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം. ഇതിനായി 2.40 കോടി രൂപയാണ് അനുവദിച്ചത്. വീട്ടുവളപ്പിലെ കൃഷി, വിഎഫ്‌പിസികെയുടെ പിന്തുണയോടെ കൃഷി, സ്ഥാപനങ്ങളിലെ പച്ചക്കറി കൃഷി, ക്ലസ്‌റ്ററുകളിലൂടെ വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി, സാങ്കേതിക പിന്തുണയും കരാർ വേതനവും ഉറപ്പാക്കിയുള്ള കൃഷി, മഴമറ, സ്ഥിരം പന്തലുകൾ, ജലസേചനം എന്നിവ ഉൾപ്പെടുന്ന കൃഷി ഇതിന്റെ ഭാഗമാണ്.
റഗുലേറ്റർ കം ബ്രിഡ്‌ജ്
ചൂരൽ-– അട്ടോളി ഇല്ലം-–കുറുവേലി റോഡിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കാൻ ബജറ്റിൽ ഒരുകോടി രൂപ. നാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് സഫലമാകുന്നത്. നിലവിൽ തോട്ടിലൂടെയാണ് വാഹനങ്ങൾ ഉൾപ്പെടെ പോകുന്നത്.
മഴക്കാലമായാൽ യാത്രചെയ്യാൻ പറ്റാത്ത അവസ്ഥയുമുണ്ട്. പാലം പണി പൂർത്തിയാകുന്നതോടെ ആലപ്പടമ്പ്, സ്വാമിമുക്ക്, ചീമേനി, വെളിച്ചംതോട് പ്രദേശങ്ങളിലേക്ക് എളുപ്പത്തിലെത്താനാകും.
കുറ്റ്യാട്ടൂർ മാങ്കോ പാർക്ക്
കുറ്റ്യാട്ടൂർ മാങ്ങയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താൻ മാങ്കോ പാർക്ക് ഒരുക്കുന്നതിന് ബജറ്റിൽ അഞ്ച് കോടി രൂപ നീക്കിവച്ചു. മാങ്കോ പാർക്ക് നിർമാണം പൂർത്തിയായാൽ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും അത്യാധുനിക ശീതീകരണ സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജീകരിച്ച് അഗ്രികൾച്ചർ വാല്യൂ അഡീഷൻ പ്ലാന്റുകൾ സ്ഥാപിക്കും. ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് അടിസ്ഥാന സൗകര്യ വികസനവും സാധ്യമാകും.
Breaking News
മഴ മാത്രമല്ല, മിന്നലും ഉണ്ടാകും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
– പട്ടം പറത്തുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
Breaking News
കാലവർഷം നേരത്തെയെത്തി, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും വ്യാപിച്ചു; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ മെയ് 15,18,19 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം എത്തിയത്. തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്‍റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ത വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. കേരളത്തിൽ മെയ് 27 ഓടെയായിരിക്കും കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. ഇതിൽ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Breaking News
കാത്തിരിപ്പിന് വിരാമം; സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%). രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ വിജയ ശതമാനം 0.41% വർദ്ധിച്ചു. 12 മണി മുതൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റിസൾട്ട് വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്