കെ.എസ്.ആർ.ടി.സി.യിൽ ഇനി കിടന്നുറങ്ങി യാത്ര
തിരുവനന്തപുരം : കിടന്നുറങ്ങി യാത്ര ചെയ്യാവുന്ന കെ.എസ്.ആർ.ടി.സി. -സ്വിഫ്റ്റ് ബസ് 11ന് നിരത്തിലിറങ്ങും. കേരള സർക്കാർ പുതുതായി രൂപീകരിച്ച സ്വിഫ്റ്റിന്റെ ആദ്യ സർവീസ് വൈകിട്ട് 5.30ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി. ടെർമിനലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും.
കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിൽ ഇറക്കുന്നത്. ആദ്യ സർവീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കാണ്. 116 ബസ്സാണ് സർക്കാർ പദ്ധതിവിഹിതം ഉപയോഗിച്ച് വാങ്ങിയത്. ഇതിൽ രജിസ്‌ട്രേഷൻ പൂർത്തിയായ 99 ബസാണ് ആദ്യം നിരത്തിലിറക്കുന്നത്. ഇതിൽ 28 എണ്ണം എസി ബസും എട്ട് എണ്ണം എസി സ്ലീപ്പറുമാണ്. 20 ബസ് എസി സെമി സ്ലീപ്പറാണ്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ.എസ്.ആർ.ടി.സി.-സ്വിഫ്റ്റിലെ കൂടുതൽ ബസ്സുകളും ഉപയോഗിക്കുക. ഓൺലൈൻ റിസവർവേഷൻ സംവിധാനം ഉടൻ നടപ്പാകും.
