2 വർഷത്തിനുള്ളിൽ റോഡപകടങ്ങൾ പകുതിയാക്കണമെന്ന് കേന്ദ്രം
തിരുവനന്തപുരം : കേരളത്തിലെ പ്രധാന റോഡുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറയുടെ പരിധിയിൽ കൊണ്ടുവരുന്നത് 2 വർഷത്തിനുള്ളിൽ റോഡ് അപകടങ്ങൾ നേർപകുതിയായി കുറയ്ക്കാൻ. അമിത വേഗത്തിന് തടയിട്ട് സംസ്ഥാനത്ത് അപകടങ്ങൾ 50% കുറയ്ക്കാനാണ് കേന്ദ്ര നിർദേശം.
ട്രാഫിക് നിയമ ലംഘനങ്ങൾ വിലയിരുത്തി സോഫ്റ്റ്‌വെയർ തന്നെ പിഴയിടുന്ന രീതി വരുന്നതോടെ നിയമം കർശനമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. നിയമലംഘനം ക്യാമറയിൽ പതിഞ്ഞാൽ നേരിട്ട് കേന്ദ്രസർക്കാരിന്റെ സെർവറിലേക്ക് പോകും. അവിടെനിന്ന് പിഴയടയ്ക്കേണ്ട വിവരം വാഹന ഉടമയ്ക്ക് എസ്.എം.എസ് ആയി എത്തുമ്പോൾ തന്നെ പ്രത്യേക കോടതിയിലേക്കും ചെല്ലും.
ശുപാർശ ചെയ്തു പിഴ ഒഴിവാക്കാൻ സാധിക്കില്ലെന്നർഥം. ഒരു വർഷം നാലായിരത്തിലധികമാണ് അപകട മരണങ്ങൾ. അമിത വേഗമാണ് കേരളത്തിലെ റോഡുകളുടെ പ്രധാന വില്ലൻ. 2018ൽ ദേശീയപാതയിലെയും മറ്റും വേഗത്തിൽ മാറ്റം വരുത്തിയെങ്കിലും കേരളം 2014 പുറത്തിറക്കിയ ഉത്തരവിലെ വേഗനിയമമാണ് പിന്തുടരുന്നത്. സ്കൂളുകൾക്ക് സമീപം എല്ലാ വാഹനങ്ങളുടെയും വേഗം മണിക്കൂറിൽ 30 കിലോമീറ്ററാണ്.

