മലയോരത്ത് വീണ്ടും നിക്ഷേപത്തട്ടിപ്പെന്ന്; നിക്ഷേപകർ ആശങ്കയിൽ
പേരാവൂർ: മലയോരത്ത് വീണ്ടും നിക്ഷേപത്തട്ടിപ്പെന്ന് പരാതി. നിക്ഷേപം തിരികെ കിട്ടാതെ നിരവധി പേർ നെട്ടോട്ടത്തിൽ.പേരാവൂർ ബ്ലോക്കിലെ ചില ടൗണുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപകരാണ് തട്ടിപ്പിന് ഇരകളായതെന്നാണ് വിവരം.12 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് മേലയോര മേഖലയിൽ നിന്നും സ്വകാര്യ കമ്പനി പണം പിരിച്ചെടുത്തതത്രെ.
നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെത്തുടർന്ന് എറണാകുളം ജില്ലയിൽ ഇതേ കമ്പനിയുടെ ബ്രാഞ്ച് പോലീസെത്തി പൂട്ടിച്ചിരുന്നുവെന്ന വാർത്ത പ്രചരിച്ചതോടെയാണ് പരിഭ്രാന്തരായ നിക്ഷേപകർ സ്ഥാപനത്തിൽ ചെന്ന് നിക്ഷേപം തിരികെയാവശ്യപ്പെട്ടത്.
എന്നാൽ ഇവർക്ക് പണം ലഭിച്ചില്ല.ഈടില്ലാതെ ലോൺ എന്ന വാഗ്ദാനം നല്കിയാണ് ചെറുകിട വ്യാപാരികളെയും ഓട്ടോ-ടാക്സി തൊഴിലാളികളെയും ഇവർ നിക്ഷേപങ്ങളിൽ ചേർക്കുന്നതെന്നും വിവരമുണ്ട്.
മൾട്ടി സ്റ്റേറ്റ് കോ:ഓപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാർ ഗ്യാരണ്ടി നൽകില്ലെന്ന് കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് മന്ത്രി പ്രസ്താവിച്ചിരുന്നു.
