ഡോക്ടറെ ആക്രമിച്ചെന്ന് പരാതി; ശസ്ത്രക്രിയക്കെത്തിയ രോഗി അറസ്റ്റില്‍, ഡോക്ടര്‍ക്കെതിരേ കുടുംബം

Share our post

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിയ രോഗി ഡോക്ടറെ ആക്രമിച്ചെന്ന പരാതിയില്‍ റിമാന്‍ഡില്‍.

ന്യൂറോ ചികിത്സ തേടിയെത്തിയ ബാലരാമപുരം സ്വദേശി സുധീറിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്. ചികിത്സയ്ക്കിടെ ഡോക്ടര്‍മാരെ ആക്രമിച്ചെന്നാണ് സുധീറിനെതിരായ പരാതി.

ബുധനാഴ്ച വൈകീട്ടാണ് ന്യൂറോ സര്‍ജറി വാര്‍ഡില്‍ ചികിത്സയിലുള്ള സുധീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സര്‍ജറി വിഭാഗത്തിലെ ഡോ. സന്തോഷ്, ഡോ. ശിവജ്യോതി എന്നിവരെ സുധീര്‍ ആക്രമിച്ചെന്നായിരുന്നു പരാതി.

ചികിത്സയ്ക്കിടെ സുധീര്‍, ഡോ. സന്തോഷിന്റെ കഴുത്തിന് കുത്തിപ്പിടിച്ചെന്നും തടയാനെത്തിയ ശിവജ്യോതിക്ക് നേരേ ആക്രമണമുണ്ടായെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ശസ്ത്രക്രിയയ്ക്കായി ആസ്പത്രിയിലെത്തിയതിന് പിന്നാലെ അറസ്റ്റിലായ സുധീറിന് സ്വാഭാവിക നീതിപോലും നിഷേധിക്കപ്പെട്ടുവെന്നാണ് ഇപ്പോള്‍ ഉയരുന്ന പരാതി.

ആസ്പത്രിയില്‍വെച്ച് താനാണ് ആക്രമിക്കപ്പെട്ടതെന്നാണ് സുധീര്‍ പറയുന്നത്. മകന് ചികിത്സ നല്‍കിയില്ലെന്നും ഡോക്ടറാണ് ആദ്യം ആക്രമിച്ചതെന്നും സുധീറിന്റെ അമ്മയും ആരോപിച്ചു.

ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി പുറത്തിറക്കിയ ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസായിരുന്നു ഇത്.

അതേസമയം, പുതിയ ആസ്പത്രി സംരക്ഷണ നിയമം ദുരുപയോഗം ചെയ്താണ് സുധീറിനെതിരേ കേസെടുത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!