ഓടുന്ന ട്രെയിനിൽ നിന്ന് രാത്രി കുറ്റിക്കാട്ടിൽ വീണ യുവതിയെ പൊലീസുകാർ രക്ഷിച്ചു

കളമശേരി: ട്രെയിനിൽ നിന്നു കുറ്റിക്കാട്ടിൽ വീണ് അബോധാവസ്ഥയിൽ കിടന്ന യുവതിയെ രക്ഷിച്ചത് പൊലീസ്. നെട്ടൂർ ഐ .എൻ. ടി .യു. സി ജംഗ്ഷന് സമീപം വെെലോപ്പിള്ളി വീട്ടിൽ സോണിയയെ(35) ആണ് എസ്. ഐ. കെ .എ നജീബ്, പൊലീസുകാരായ ആർ ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി എ നസീബ് എന്നിവർ രക്ഷപ്പെടുത്തിയത്.
ബംഗളൂരു – തിരുവനന്തപുരം മാവേലി എക്‌സ്പ്രസിൽ നിന്ന് ഇന്നലെ പുലർച്ചെ 2.20നാണ് സോണിയ വീണത്. ഒരു സ്ത്രീ കളമശേരിയ്ക്കും ഇടപ്പള്ളിയ്ക്കും ഇടയിൽ വീണതായി ലോക്കോ പെെലറ്റ് കളമശേരി റെയിൽവേ സ്റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു.
തുടർന്ന് എസ് .ഐ നജീബും സംഘവും കളമശേരി മുതൽ ഇടപ്പള്ളി വരെ പാളത്തിലൂടെ നടന്ന് തിരഞ്ഞെങ്കിലും യുവതിയെ കണ്ടെത്തിയില്ല. തിരികെ പോകുമ്പോഴാണ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തെ കുറ്റിക്കാട്ടിൽ കിടന്ന സോണിയയെ കണ്ടത്.
ഉടൻ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചു. മുരളിയുടെയും കാർമിലിയുടേയും മകളായ സോണിയ പുനെയിൽ ഹോം നഴ്‌സാണ്. ജോലിസ്ഥലത്തുനിന്ന് വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്. വയറിലും കാൽമുട്ടുകളിലും പരിക്കേറ്റിട്ടുണ്ട്.