കൃഷിയിടങ്ങൾ കൈയടക്കി വന്യജീവികൾ; കർഷകരുടെ കണ്ണീരിനും വിലയില്ല

ആറളം: കാട്ടാനയും കാട്ടുപന്നിയും മലയോരത്തെ കർഷകരുടെ സമാധാനം കെടുത്തുന്നു. വന്യമൃഗങ്ങളെ തുരത്തണമെന്ന് ആവശ്യപ്പെട്ട് മലയോരത്തെ പഞ്ചായത്ത്, വനം അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമൊന്നുമില്ലെന്നാണ് പരാതി. ദുരിതം തുടർന്നാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് കർഷകർ മുന്നറിയിപ്പ് നൽകുന്നത്.ആറളം ഫാം, പയ്യാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുമ്പോൾ ശ്രീകണ്ഠപുരം മേഖലയിൽ കാട്ടുപന്നിയാണ് കർഷകരുടെ ഉറക്കം കെടുത്തുന്നത്.
ജനവാസ കേന്ദ്രങ്ങളിൽ ഭീതി വിതക്കുമ്പോൾ ഇവയെ അതിർത്തി കടത്തുന്നതിൽ വിയർക്കുകയാണ് വനംവകുപ്പ്. ആനമതിൽ തകർത്തും പ്രതിരോധ സംവിധാനങ്ങൾ മറികടന്നും ആറളം വനത്തിൽനിന്ന് ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും ഫാമിന്റ അധീനതയിലും പ്രവേശിച്ച കാട്ടാനക്കൂട്ടം ഫാമിനകത്ത് കനത്ത നാശം വരുത്തുമ്പോൾ കൃഷി നാശത്തിനുള്ള നഷ്ടം പോലും ലഭിക്കുന്നില്ല. കാട്ടാനകൾ കൃഷി നശിപ്പിച്ച ഇനത്തിൽ
കോടികളുടെ നഷ്ടമാണ് ഫാമിനുണ്ടായത്.
വനം വകുപ്പ് നൽകിയ നഷ്ടപരിഹാരമാകട്ടെ നാമ മാത്രം. ഫാമിന്റ അധീനതയിലുള്ള കൃഷി സ്ഥലത്ത് താവളമാക്കിയ ആനക്കൂട്ടത്തെ ഭയന്ന് ജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ആറളത്തെ കാർഷിക മേഖലയിലെ തൊഴിലാളികൾ. ആനകളെ ആറളം വനത്തിലേക്ക് പല തവണ തുരത്തിയിട്ടും ഇവ മൽസരിച്ച് മടങ്ങിയെത്തുകയാണ്. ഇതിൽ അപകടകാരിയായ മോഴയാനയും ഒരു കൊമ്പനാനയുമാണ് തൊഴിലാളികൾക്ക് ഭീഷണിയാവുന്നത്. പടക്കം പൊട്ടിച്ച് തുരത്തുന്നവർക്ക് നേരെ പാഞ്ഞടുക്കുകയാണിവ.
ആറളം ഫാമിന്റെയും പുനരധിവാസ മേഖലയുടെയും അതിർത്തിയിൽ വിഭാവനം ചെയ്ത ആന മതിൽ പദ്ധതി നടപ്പാവാതെ വർഷങ്ങളായി ചുവപ്പ് നാടയിൽ പെട്ടതാണ് വിളനിലമായിരുന്ന ആറളം ഫാമിന് തീരാശാപമായത്.ശ്രീകണ്ഠപുരത്തെ കുത്തിമറിച്ച്കാട്ടുപന്നികൾചെങ്ങളായി, തവറൂൽ, കുളത്തൂർ, കണ്ണാടിപ്പാറ, പരിപ്പായി, എടക്കുളം, മുങ്ങം, പ്രദേശങ്ങളിലാണു കാട്ടുപന്നിശല്യത്തിൽ കർഷകർ പൊറുതിമുട്ടിയിരിക്കുന്നത്. നെൽക്കൃഷിയും വയലുകളിലെ പച്ചക്കറി കൃഷികളായ വെള്ളരി, പയർ, ചീര ഉൾപ്പെടെയുമാണ് നശിപ്പിക്കുന്നത്.
വീട്ടുപറമ്പുകളിലെത്തി വാഴ, ചേമ്പ്, ചേന എന്നിവയും നശിപ്പിക്കുന്നുണ്ട്. എടക്കുളം വയലിൽ വിളഞ്ഞ നെൽക്കതിരുകളും പന്നിക്കൂട്ടം നശിപ്പിച്ചു. വിളവെടുക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെയാണു നെൽക്കതിരുകൾ നശിപ്പിച്ചത്.രാപ്പകൽ ഭേദമില്ലാതെ കൃഷിയിടങ്ങളിലെത്തുന്ന പന്നികൾ തോട്ടങ്ങൾ കുത്തിയിളക്കി നശിപ്പിക്കുയാണ്. കാട്ടുപന്നിശല്യം തടയുന്നതിനായി ഗ്രാമീണ മേഖലകളിൽ ഏറുമാടം കെട്ടി നെൽക്കർഷകർ ഉൾപ്പെടെ കാവലിരിക്കുന്നുണ്ടെങ്കിലും പ്രതിരോധിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ചെറിയ കാടുകളിൽ പോലും പന്നികൾ താവളമൊരുക്കിയതായി നാട്ടുകാർ പറയുന്നു.ചെങ്ങളായി പഞ്ചായത്തിലെ ചില പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ നിയമാനുസൃതം വെടിവച്ച് കൊല്ലുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ തോക്കിന് ലൈസൻസുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തും.വി.പി. മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് , ചെങ്ങളായി