Breaking News
ഏക സിവില്‍കോഡ് സ്വകാര്യ ബില്ലായി രാജ്യസഭയില്‍ ; ഒളിച്ചോടി കോണ്‍ഗ്രസ് ; വോട്ടിനിട്ടപ്പോഴുണ്ടായത് മൂന്ന് കോൺഗ്രസ് എം.പിമാർ മാത്രം

ന്യൂഡൽഹി:ഏക സിവിൽകോഡ് സ്വകാര്യബില്ലായി ബിജെപി രാജ്യസഭയിൽ എത്തിച്ചപ്പോള്‍ എതിര്‍പ്പുന്നയിക്കാതെ വിട്ടുനിന്ന് കോണ്‍ഗ്രസ്. പ്രമുഖ അഭിഭാഷകനിരയുള്ള കോണ്‍ഗ്രസിന്റെ ഒറ്റയംഗംപോലും ബില്ലവതരിപ്പിച്ചപ്പോൾ സഭയില്‍ ഉണ്ടായിരുന്നില്ല. ബില്‍ അവതരണ നോട്ടീസ് വോട്ടിനിട്ടപ്പോഴാകട്ടെ 31 കോൺഗ്രസ് അംഗങ്ങളിൽ സഭയില്‍ എത്തിയത് വെറും മൂന്നുപേർ. 28 പേരും ബില്ലിനെ പരോക്ഷമായി പിന്തുണച്ച് വിട്ടുനിന്നു.
ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷ പാർടികളുടെ ശക്തമായ എതിർപ്പിനിടെ രാജസ്ഥാനിൽനിന്നുള്ള ബി.ജെ.പി അംഗം കിരോദി ലാൽ മീണയാണ് ഏകീകൃത പൗരനിയമത്തിനായി ദേശീയസമിതി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തുള്ള സ്വകാര്യബിൽ അവതരിപ്പിച്ചത്. ബില്ലവതരണത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ അംഗങ്ങൾ ചട്ടം 67 പ്രകാരം നൽകിയ നോട്ടീസ് 23നെതിരെ 63 വോട്ടിന് സഭ തള്ളി.
സി.പി.ഐ. എം രാജ്യസഭാ നേതാവ് എളമരം കരീം, ഉപനേതാവ് ബികാഷ് രഞ്‌ജൻ ഭട്ടാചാര്യ, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ .എ റഹിം എന്നിവരാണ് ബില്ലവതരണത്തെ എതിർത്ത് നോട്ടീസ് നൽകിയത്. മുന്‍കൂര്‍ അറിയിപ്പ് നല്‍കി എത്തിച്ച ബില്‍ അവതരിപ്പിക്കുന്നത് എതിര്‍ത്ത് നോട്ടീസ് നൽകാന്‍പോലും കോൺഗ്രസ് താൽപ്പര്യപ്പെട്ടില്ല.
രാജ്യത്തെ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന ബില്ലിനെതിരായ കോണ്‍ഗ്രസിന്റെ തണുപ്പന്‍ പ്രതികരണം യുഡിഎഫ് ഘടകക്ഷിയായ മുസ്ലിംലീഗിനെ ചൊടിപ്പിച്ചു. വിവാദ ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസിന്റെ ഒരംഗംപോലും ഉണ്ടായില്ലെന്നും കോൺഗ്രസിന്റെ അസാന്നിധ്യം വേദനിപ്പിച്ചെന്നും മുസ്ലിംലീഗ് എം .പി. പി. വി അബ്‌ദുൾവഹാബ് സഭയില്‍ തുറന്നടിച്ചു.
ഇക്കാര്യം ചാനല്‍വാര്‍ത്തയായതോടെയാണ് ജെബി മേത്തർ, ഇമ്രാൻ പ്രതാപ്‌ഗഡി, എൽ ഹനുമന്തയ്യ എന്നീ കോൺഗ്രസ് അംഗങ്ങൾ സഭയിലെത്താന്‍ തയ്യാറായത്. ബില്ലവതരണത്തിനെതിരെ ഇടതുപക്ഷം നല്‍കിയ നോട്ടീസില്‍ ചര്‍ച്ച നീണ്ടതിനാലാണ് ഇവര്‍ക്ക് പേരിനെങ്കിലും സഭയില്‍ പ്രതിഷേധം രേഖപ്പെടുത്താനായത്.
സംഘപരിവാർ അജൻഡ ഒന്നൊന്നായി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന് ബില്ലവതരണത്തെ എതിർത്ത് എളമരം കരീം പറഞ്ഞു. ഇത് രാജ്യത്ത് ഭിന്നത സൃഷ്ടിക്കും. രാജ്യം കത്തുന്ന സ്ഥിതിയുണ്ടാകും. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്. എല്ലാവർക്കും സംരക്ഷണം ഉറപ്പാക്കുന്ന ഭരണഘടനാ സംവിധാനമാണ് രാജ്യത്തുള്ളത്. സ്വത്തുനിയന്ത്രണം, തൊഴിലാളികൾക്ക് മാന്യമായ വേതനം തുടങ്ങി മറ്റ് പല നിർദേശതത്വങ്ങളും ഭരണഘടനയിലുണ്ട്.
അതൊന്നും നടപ്പാക്കാൻ സംഘപരിവാർ താൽപ്പര്യപ്പെടുന്നില്ല. ഇതിപ്പോൾ അജൻഡ അടിച്ചേൽപ്പിക്കലാണ്. പിൻവലിക്കണം–- എളമരം കരീം ആവശ്യപ്പെട്ടു. വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ എ റഹിം തുടങ്ങിയവരും ബില്ലിനെതിരെ സംസാരിച്ചു.
വിട്ടുനിന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തീരുമാനം
ഏക സിവിൽകോഡ് ബിൽ ബിജെപി അംഗം രാജ്യസഭയിലവതരിപ്പിച്ചപ്പോൾ എതിർക്കാൻ നിൽക്കാതെ സംഘടിതമായി വിട്ടുനിന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തീരുമാനം. ബില്ലവതരണ ഘട്ടത്തിൽ സഭയിൽ കോൺഗ്രസ് അംഗങ്ങൾ ആരുമുണ്ടായില്ല. എ.ഐ.സി.സി പ്രസിഡന്റ് കൂടിയായ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ .സി വേണുഗോപാൽ തുടങ്ങി മുതിർന്ന നേതാക്കളാരും ബില്ലിനെ എതിർക്കാൻ എത്തിയില്ല.
വെള്ളിയാഴ്‌ച ഉച്ചവരെ മുതിർന്ന നേതാക്കളടക്കം സഭയിൽ സജീവമായിരുന്നിട്ടും ബിൽ അവതരിപ്പിക്കുമ്പോൾ കൂട്ടത്തോടെ വിട്ടുനില്‍ക്കുകയായിരുന്നു. ഏതൊക്കെ സ്വകാര്യ ബില്ലുകളാണ് വെള്ളിയാഴ്‌ച അവതരിപ്പിക്കാൻ പരിഗണിക്കുകയെന്ന് ദിവസങ്ങൾക്ക് മുമ്പേ രാജ്യസഭാ സെക്രട്ടറിയറ്റ് പരസ്യപ്പെടുത്തിയിരുന്നു. എല്ലാ അംഗങ്ങളെയും അറിയിച്ചിട്ടുമുണ്ട്.
ബില്ലുകളുടെ പട്ടികയിൽ ഒന്നാമതായതുവഴി, ബില്ലിനെ മോദി സർക്കാർ എത്ര പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നതെന്നും വ്യക്തമാകുന്നു. ബില്ലവതരണ വേളയിലാകട്ടെ ബിജെപി അംഗങ്ങളെല്ലാം കൃത്യമായി ഹാജരാകുകയും ചെയ്‌തു.
ബില്ലവതരണത്തെ ഇടതുപക്ഷവും മറ്റും എതിർത്തപ്പോൾ സഭാനേതാവ് കൂടിയായ കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് സർക്കാരിനായി പ്രതിരോധിക്കാൻ രംഗത്തുവന്നത്. ഈ ഘട്ടത്തിൽ ഗോയലിനെ ഖണ്ഡിക്കാൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയോ മറ്റ് കോൺഗ്രസ് അംഗങ്ങളോ ഉണ്ടായില്ലെന്നത് മുസ്ലിംലീഗ് അംഗം അബ്‌ദുൾവഹാബിനെ വേദനിപ്പിച്ചു. ബില്ലിനെ എതിർത്ത് സംസാരിച്ചപ്പോൾ ഈ വേദന അദ്ദേഹം സഭയിൽ പരസ്യമായി പങ്കുവച്ചു. ‘എന്റെ കോൺഗ്രസ് സുഹൃത്തുക്കൾ ഇല്ലാത്തത് വേദനിപ്പിക്കുന്നു’വെന്നായിരുന്നു’ വഹാബിന്റെ പരാമർശം.
എതിർത്തത് ഇടതുപക്ഷവും
ലീഗുമടക്കം ചുരുക്കം പാർടികൾ
സംഘപരിവാറിന്റെ പ്രധാന അജൻഡകളിലൊന്നായ ഏക സിവിൽ കോഡ് സ്വകാര്യബില്ലായി രാജ്യസഭയിൽ എത്തിയപ്പോൾ രാഷ്ട്രീയമായ എതിർപ്പുയർത്തിയത് ഇടതുപക്ഷ പാർടികളും മുസ്ലിംലീഗും എൻസിപിയും എസ്‌പിയുമടക്കം ചുരുക്കം പാർടികൾമാത്രം. ഗുജറാത്തിലെ ദയനീയ തോൽവിക്കുശേഷം കൂടുതൽ തീവ്രഹിന്ദുത്വ നിലപാടിലേക്കാണ് കോൺഗ്രസിന്റെ പോക്കെന്നത് വ്യക്തമാക്കുന്നതാണ് രാജ്യസഭയിലെ വിട്ടുനിൽക്കൽ.
ബില്ലിന്റെ അവതരണത്തെതന്നെ എതിർത്ത് നോട്ടീസ് നൽകിയത് ഇടതുപക്ഷ അംഗങ്ങൾ മാത്രമാണ്. രാജ്യത്തിന്റെ ഐക്യം തകർക്കുന്നതാണ് ബില്ലെന്നും സംഘപരിവാർ അജൻഡയാണെന്നും വി ശിവദാസൻ, എ .എ റഹിം, ജോൺ ബ്രിട്ടാസ് എന്നിവർ ചൂണ്ടിക്കാട്ടി.
Breaking News
പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.
മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php
Breaking News
ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.
സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്