Connect with us

Breaking News

തിരുവങ്ങാടിന്റെ സകലകലാകേന്ദ്രം

Published

on

Share our post

തലശേരി: വായനയുടെ ലോകം സംഗീതസാന്ദ്രമാക്കിയ സാംസ്‌കാരിക സ്ഥാപനമാണ്‌ തിരുവങ്ങാട്‌ സ്‌പോർട്ടിങ്‌ യൂത്ത്‌സ്‌ ലൈബ്രറി. സംഗീത പൈതൃകമുള്ള തലശേരിയെ പൂർണമായി അടയാളപ്പെടുത്തുകയാണ്‌ ഇവിടുത്തെ സായാഹ്നങ്ങൾ. സംഗീതത്തെ സ്‌നേഹിക്കുന്നവർക്കും പാടിത്തുടങ്ങുന്നവർക്കുമുള്ള കേന്ദ്രമായാണ്‌ ലൈബ്രറിയുടെ കലാവിഭാഗമായ സ്പോർട്ടിങ് യൂത്ത് ആർട്സ് ആൻഡ് മ്യൂസിക് അസോസിയേഷന്റെ (ശ്യാമ) പ്രവർത്തനം. പാട്ടിനൊപ്പം നൃത്തവും വാദ്യോപകരണവും ചേരുമ്പോൾ സകലകലാകേന്ദ്രമായി ഈ ഗ്രന്ഥപ്പുര മാറുന്നു.
തുടക്കം ഒറ്റമുറിയിൽ
തിരുവങ്ങാട് അ‍ഞ്ചാംപീടികയിലെ ഒറ്റമുറിയിൽനിന്നാണ്‌ സ്‌പോർട്ടിങ്‌ യൂത്ത്‌സ്‌ ലൈബ്രറിയുടെ തുടക്കം. അഞ്ഞൂറിൽപ്പരം പുസ്തകങ്ങളുമായി 1954ലാണ്‌ ആരംഭിച്ചത്‌. ഇപ്പോൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളിലായി 32,000 ലേറെ പുസ്തകങ്ങളുണ്ട്‌. ചരിത്രശേഷിപ്പുകളുടെ ഈറ്റില്ലമായ തിരുവങ്ങാട്ടെ ചരിത്രത്തിനൊപ്പം തന്നെ ഈ ഗ്രന്ഥപ്പുരയും നടന്നു. ജില്ലയിലെ മികച്ച റഫറൻസ് ലെെബ്രറികൂടിയാണ്‌ ഈ എ പ്ലസ്‌ ഗ്രന്ഥശാല. 1978 ൽ ജില്ലയിലെ ഏറ്റവും നല്ല ലെെബ്രറിക്കുള്ള പുരസ്കാരവും ലഭിച്ചു. 2001 ൽ ജനകീയ ഫണ്ട്‌ സമാഹരണത്തിലൂടെയാണ്‌ സ്വന്തം കെട്ടിടം നിർമിച്ചത്. കൊൽക്കത്ത രാജാറാം മോഹൻ റോയ് ഫൗണ്ടേഷന്റെ സഹായവും ലഭിച്ചു.
ചിത്രശാല
മൂന്ന്‌ നില കെട്ടിടത്തിൽ ലൈബ്രറിക്ക്‌ പുറമെ ലളിതകലാ അക്കാദമി ചിത്രശാലയും പ്രവർത്തിക്കുന്നു. ഒന്നാം നിലയിൽ ലെെബ്രറി ഓഫീസും റീഡിങ് റൂമും ഫ്രെെഡേ തിയറ്ററുമാണ്‌. രണ്ടാം നിലയിൽ ലെെബ്രറിയും ചിത്രശാലയും മൂന്നാം നിലയിൽ മിനി കോൺഫറൻസ് ഹാളും. കുട്ടികൾക്കായി പ്രത്യേക ലെെബ്രറിയുമുണ്ട്. തായാട്ട് ശങ്കരന്റെ ‘സ്വകാര്യ ചിന്തകൾ’ ലൈബ്രറിയാണ്‌ പ്രസിദ്ധീകരിച്ചത്‌. ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാനുള്ള ശ്രമത്തിലാണ്‌ ലെെബ്രറി.
എല്ലാരും പാട്‌ണ്‌
ലൈബ്രറിയെ ഇന്നുള്ള നിലയിൽ വളർത്തിയെടുത്തത്‌ അകാലത്തിൽ അന്തരിച്ച മുൻ സെക്രട്ടറി സി വി സുധാകരനാണ്‌. ‘എല്ലാരും പാട്‌ണ്‌’ തുടങ്ങിയ വേറിട്ട ആശയങ്ങൾക്ക്‌ പിന്നിലും കർമനിരതനായ ഈ സാംസ്‌കാരിക പ്രവർത്തകനുണ്ടായിരുന്നു. തലശേരിയുടെ സാംസ്‌കാരിക രംഗത്ത്‌ ഉണർവ്‌ പകർന്ന കലാപ്രസ്ഥാനമായിരുന്നു ശ്യാമ.

ഒട്ടേറെ നാടകങ്ങൾക്കും നൃത്ത–-സംഗീത പരിപാടികൾക്കും ശ്യാമ വേദിയൊരുക്കി. കഥക്, ഹിന്ദുസ്ഥാനി, കർണാടിക്, ഭരതനാട്യം, തബല, ഓടക്കുഴൽ, ചെസ് എന്നിവയിലും ശ്യാമ പരിശീലനം നൽകുന്നു.
കണ്ണൂർ അഭിമാനത്തോടെ ആതിഥ്യമേകുന്ന പ്രഥമ ലൈബ്രറി കോൺഗ്രസ്‌ വിജയിപ്പിക്കുന്നതിനും സ്‌പോർട്ടിങ്‌ യൂത്ത്‌സ്‌ സജീവമായി രംഗത്തുണ്ടെന്ന്‌ പ്രസിഡന്റ്‌ കെ കെ മാരാറും സെക്രട്ടറി എം വി സീതാനാഥും പറഞ്ഞു.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!