തലശ്ശേരിയിൽ കുട്ടിയെ മർദിച്ച സംഭവം: പൊലീസിന് വീഴ്ച പറ്റിയെന്ന് റൂറൽ എസ്.പിയുടെ റിപ്പോർട്ട്

തലശ്ശേരി : കാറിൽ ചാരിനിന്നതിന്റെ പേരിൽ, രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ ചവിട്ടി പരുക്കേൽപിച്ച സംഭവത്തിൽ തലശ്ശേരി പൊലീസിനു വീഴ്ച പറ്റിയതായി റൂറൽ എസ്പി പി.ബി.രാജീവിന്റെ റിപ്പോർട്ട്.കേസിലെ പ്രതി പൊന്ന്യംപാലം സ്വദേശി കെ.മുഹമ്മദ് ഷിഹാദിനെ സംഭവം നടന്ന വ്യാഴാഴ്ച രാത്രി തന്നെ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചുവെങ്കിലും ഇൻസ്പെക്ടറും ഗ്രേഡ് എഎസ്ഐയും കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് നടപടി എടുക്കാതിരുന്നതു വീഴ്ചയാണ്. മൊബൈൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ സംഭവസ്ഥലത്തു പോയിരുന്നുവെങ്കിലും ഗൗരവം ഉൾക്കൊള്ളുകയോ മേലധികാരികളെ യഥാസമയം വിവരം അറിയിക്കുകയോ ചെയ്തില്ല.
കൺട്രോൾ റൂം വാഹനത്തിൽ എസ്ഐ, എഎസ്ഐ, സീനിയർ സിപിഒ എന്നിവരിൽ ആർക്കെങ്കിലും ചുമതല നൽകാതെ സിപിഒ റാങ്കിലുള്ള ഉദ്യോഗസ്ഥനു ചുമതല നൽകിയതും ഇൻസ്പെക്ടറുടെ വീഴ്ചയാണ്. ഡിജിപിയുടെ നിർദേശപ്രകാരമാണു റൂറൽ എസ്പി അന്വേഷണം നടത്തിയത്.അതേസമയം, സംഭവത്തിൽ പൊലീസ് വീഴ്ച സംഭവിച്ചോ എന്നതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ്കുമാർ പറഞ്ഞു.
റൂറൽ എസ്പി പി.ബി.രാജീവിന്റെ റിപ്പോർട്ട് കമ്മിഷൻ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചികിത്സയിലായിരുന്ന 6 വയസ്സുകാരനെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശത്തെ തുടർന്നു കുട്ടിയെയും അമ്മയെയും മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്.