തമിഴ്‌നാട്ടിൽ കോളറ പടരുന്നു; കേരളത്തിലും അതിജാഗ്രതാ നിർദ്ദേശം

Share our post

എടപ്പാൾ: കോളറ പടർന്നുപിടിച്ച തമിഴ്നാട്ടിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കേരളത്തിലും അതിജാഗ്രതാ നിർദ്ദേശം.

തമിഴ്‌നാടിനോടുചേർന്ന തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകൾക്ക് പുറമേ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും കർശന ജാഗ്രത പുലർത്താനാണ് നിർദ്ദേശം.

വയറളിക്കരോഗ പ്രതിരോധം ശക്തമാക്കുക, സാംപിൾ പരിശോധനയിൽ കോളറ സ്ഥിരീകരിച്ചതാൽ കർശന നിയന്ത്രണങ്ങൾ കൈക്കൊള്ളുക എന്നിവയാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക്‌ ലഭിച്ച നിർദ്ദേശം. ഒ.ആർ.എസ്. ലായനി, സിങ്ക് ഗുളിക എന്നിവയുടെ ലഭ്യത ഉറപ്പാക്കുകയും അവയുടെ വിതരണത്തിനായി മൂലകൾ ആരോഗ്യകേന്ദ്രങ്ങളിൽ സ്ഥാപിക്കുകയും ചെയ്യണം. ഫീൽഡ് തല പ്രവർത്തനം താമസം കൂടാതെ നടപ്പാക്കുകയും കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷനും സൂപ്പർ ക്ലോറിനേഷനും നടത്തി സുരക്ഷിതമാക്കുകയും ചെയ്യണം.

സാംപിളുകൾ ശേഖരിക്കുന്നതോടൊപ്പം ആ പ്രദേശത്ത് ക്ലോറിനേഷൻ നടത്തി ബോധവത്കരണ പരിപാടികൾ നടത്തണം. വ്യക്തിശുചിത്വം, കൈകഴുകൽ, തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം, ഒ.ആർ.എസ്., സിങ്ക് ഗുളിക എന്നിവയുടെ ഉപയോഗവും ഗുണവും എന്നിവയെല്ലാം ബോധവത്കരണത്തിലുൾപ്പെടുത്തണം.

കോളറനിയന്ത്രണ മാര്‍ഗങ്ങള്‍

  • ആഹാരം അടച്ചുസൂക്ഷിക്കുക. പഴകിയ ആഹാരം കഴിക്കാതിരിക്കുക.
  • പഴവും പച്ചക്കറിയും കഴുകി ഉപയോഗിക്കുക.
  • ശുദ്ധമായ കുടിവെള്ളം മാത്രം ഉപയോഗിക്കുക.
  • തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
  • ഈച്ചശല്യം ഒഴിവാക്കുക.
  • അടുത്തപ്രദേശങ്ങളില്‍ കൂടുതല്‍പേര്‍ക്ക് ഒന്നിച്ച് വയറിളക്ക രോഗലക്ഷണം കാണുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!