ഒന്നിച്ചുതാമസിച്ചിരുന്ന യുവതിയെയും യുവാവിനെയും തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ശാസ്താംകോട്ട: ആറ് മാസമായി ഒന്നിച്ചുതാമസിച്ചുവരുന്ന യുവതിയെയും ആൺസുഹൃത്തിനെയും ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെളിയം വാളിയോട് കിളിക്കോട് ഐ.എച്ച്.ഡി.പി. ഉന്നതിയിൽ അഭിഷേക് ഭവനിൽ എം.കെ. അനിയുടെയും ബീനാകുമാരിയുടെയും മകൾ അഭിരാമി(19), വെളിയം മാലയിൽ മറവൻകോട് രാജേഷ്ഭവനിൽ പരേതനായ രവിയുടെയും രാധയുടേയും മകൻ രാജീവ് (26) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ തടാകത്തിലെ അമ്പലക്കടവ് ഭാഗത്താണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. കടത്തുവള്ളക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. കടവിന് 50 മീറ്റർ അകലെ അഭിരാമിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്. കടത്തുകാരും മറ്റും ചേർന്ന് കരയ്ക്കെത്തിച്ചു. കരയിൽ രണ്ട് ബാഗുകളും രണ്ട് ജോഡി ചെരുപ്പും ശ്രദ്ധയിൽപ്പെട്ടതോടെയാണ് മറ്റൊരാൾകൂടി ഉണ്ടാകുമെന്ന സംശയം ഉയർന്നത്. തുടർന്ന് ശാസ്താംകോട്ട പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. സ്കൂബ ടീം നടത്തിയ തിരച്ചിലിൽ പത്തരയോടെ അകലെ നിന്നും രാജീവിന്റെ മൃതദേഹവും കണ്ടെത്തി.
ഇരുവരും ആത്മഹത്യചെയ്തതായാണ് പോലീസ് നൽകുന്ന വിവരം. ഇവർ ശനിയാഴ്ച വൈകീട്ട് ശാസ്താംകോട്ടയിലെത്തിയതാകാമെന്നാണ് നിഗമനം. ഏറെക്കാലമായി രാജീവും അഭിരാമിയും സൗഹൃദത്തിലായിരുന്നു. എന്നാൽ വിവാഹത്തിന് ഇരുവീട്ടുകാരും എതിർത്തിരുന്നതായി ബന്ധുക്കൾ പറയുന്നു. പിന്നീട് വീടുവിട്ട ഇരുവരും വാടക വീട്ടിലായിരുന്നു താമസം. ബന്ധുക്കളുടെ പരാതിയിൽ പൂയപ്പള്ളി പോലീസ് വിഷയത്തിൽ ഇടപെട്ടിരുന്നു. ഇരുവരേയും പോലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയപ്പോഴും ഒരുമിച്ചു ജീവിക്കാനാണ് തീരുമാനമെന്ന് അറിയിച്ചിരുന്നതായും പോലീസ് പറയുന്നു. അഭിരാമി നഴ്സിങ് വിദ്യാർഥിയായിരുന്നു. രാജീവിന്റെ സഹോദരങ്ങൾ: രാജേഷ്, രാജി. അഭിരാമിയുടെ സഹോദരൻ അഭിഷേക്. ഇരുവരുടെയും മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
