വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ചു; മുപ്പതിലേറെ ഫ്രിഡ്ജുകൾ കത്തിനശിച്ചു
ഉദുമ: കാസർകോട് മൗവ്വലിൽ വൈദ്യുതി കമ്പിയിൽ മുട്ടി കണ്ടെയ്നർ ലോറിക്ക് തീപ്പിടിച്ച് അപകടം. ലോറിയിലുണ്ടായിരുന്ന മുപ്പതിലധികം ഫ്രിഡ്ജുകൾ കത്തിനശിച്ചു. കോഴിക്കോടുനിന്ന് ഉഡുപ്പിയിലേക്ക് വലിയ ഫ്രിഡ്ജുകളും കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
പള്ളിക്കര മൗവ്വൽ റിഫായിയ മസ്ജിദിന് മുന്നിൽ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന കണ്ടെയ്നറിലാണ് ആദ്യം തീപടർന്നത്. തുടർന്ന് മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റും കാസർകോട്ടുനിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബേക്കൽ പോലീസും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂറിനുള്ളിൽ തീ പൂർണമായും അണച്ചു.
ഇരുപതോളം ഫ്രിഡ്ജുകൾ കണ്ടെനറിൽനിന്ന് കേടുപാടില്ലാതെ പുറത്തെടുത്തു. തീപടർന്ന വിവരം നാട്ടുകാർ അറിയിച്ചതോടെ ഡ്രൈവറും ക്ലീനറും പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.
ചൊവ്വാഴ്ച മുതൽ കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിലെ പള്ളിക്കര മേൽപ്പാലത്തിൽ അറ്റകുറ്റപ്പണികൾ തുടങ്ങുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം വഴിതിരിച്ചു വിട്ടിരുന്നു. ഇതനുസരിച്ച് വലിയ വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽനിന്ന് ദേശീയപാതവഴിയാണ് മംഗ്ലൂരു ഭാഗത്തേക്ക് പോകേണ്ടത്. എന്നാൽ, അപകടത്തിൽപ്പെട്ട ലോറി കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയിലൂടെത്തന്നെ പോകുകയായിരുന്നു.
പിന്നീട്, പാലം അടച്ചതറിഞ്ഞ് പള്ളിക്കര കവലയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് മൗവ്വൽ വാട്ടർ ടാങ്ക് കവലയിൽനിന്ന് മൗവ്വൽ വഴി ബേക്കൽ തച്ചങ്ങാട് റോഡിലെത്തി കാസർകോട് ഭാഗത്തേക്ക് പോകുകയായിരുന്നു. അതിനിടയിലാണ് മൗവ്വൽ റിഫായിയ മസ്ജിദിന് സമീപം വൈദ്യുതി കമ്പികളിൽ തട്ടി വാഹനത്തിന് തീപ്പിടിച്ചത്.
