പാലിയേക്കരയിൽ പുതുക്കിയ ടോൾ തത്കാലം പിരിക്കില്ല, തീരുമാനം ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ
പാലിയേക്കര: ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം പിരിക്കില്ല. പതിവുപോലെ സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തുമെന്ന അറിയിപ്പ് കരാർ കമ്പനി പ്രസിദ്ധീകരിച്ചെങ്കിലും ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ നിരക്ക് പിരിക്കേണ്ടായെന്നാണ് കമ്പനി തീരുമാനം.
ദേശീയപാത അതോറിറ്റിയുടെ അനുമതിയോടെയാണ് കമ്പനി അറിയിപ്പ് പ്രസിദ്ധീകരിച്ചത്. പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കും മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയുടെ അനുബന്ധസംവിധാനങ്ങൾ പൂർത്തിയാകാത്തതും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഒരുവർഷംമുൻപ് പാലിയേക്കരയിലെ ടോൾപിരിവ് ഹൈക്കോടതി തടഞ്ഞിരുന്നു.
പിന്നീട് ടോൾ പിരിവിന് അനുമതി നൽകിയെങ്കിലും കഴിഞ്ഞ സെപ്റ്റംബറിൽ ടോൾനിരക്ക് ഉയർത്താൻ ഹൈക്കോടതി അനുവദിച്ചിരുന്നില്ല. ഈ വിധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ വർഷവും ടോൾനിരക്ക് വർധിപ്പിക്കാൻ കഴിയാതിരുന്നത്.
