വിവാഹാഘോഷത്തിന് പൊതുനിരത്തിൽ വണ്ടി അഭ്യാസം, കുറച്ചുനാൾ ലൈസൻസില്ല, നല്ലനടപ്പ് പഠിപ്പിക്കാനും എം.വി.ഡി
പേരാമ്പ്ര: വടകര-പേരാമ്പ്ര റോഡിൽ ചാനിയം കടവിൽ വിവാഹ ആഘോഷത്തിനിടെ അപകടകരമായരീതിയിൽ യുവാക്കൾ ഓടിച്ച രണ്ട് കാറുകൾ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു.
ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സി.വി.എം. ഷരീഫിന്റെ നിർദേശാനുസരണം കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ജെബി െഎ. ചെറിയാനാണ് നടപടിയെടുത്തത്. അനധികൃതമായി രൂപമാറ്റം വരുത്തൽ, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്ക് കേസെടുത്തു.
വാഹനമോടിച്ച കുറ്റ്യാടി പെരുവയൽ സ്വദേശികളായ യുവാക്കളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടികൾ ആരംഭിച്ചു. ഇരുവരെയും എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരാഴ്ചത്തെ നിർബന്ധിത ക്ലാസിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പിന്നാലെ യാത്രചെയ്ത വാഹനത്തിലുള്ളവർ ഈ ദൃശ്യം പകർത്തിയിരുന്നു. ദിശതെറ്റിച്ച് വാഹനങ്ങൾ ഓടിച്ചുകയറ്റുന്നതും ദൃശ്യത്തിൽ കാണാം. പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് എം.വി.ഡി. നടപടിയെടുത്തത്.
