മുട്ടിൽ മരംമുറി മരം വിൽപന കേസ്: അഗസ്റ്റിൻ സഹോദരന്മാർക്കെതിരേ ജാമ്യമില്ല വാറന്റ്

Share our post

കൊച്ചി: മുട്ടിൽ മരംമുറി മരം വിൽപന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ച് കോടതി. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. റോജി എം അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ല വാറന്റ്.

ഈ മാസം ആറാം തീയതിയും പത്താംതീയതിയും മുട്ടിൽ മരംമുറി മരം വിൽപന കേസുമായി ബന്ധപ്പെട്ട കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് തവണയും കേസ് പരിഗണിച്ചപ്പോൾ പ്രതികളായ ആന്റോ സഹോദരന്മാർ കോടതിയിൽ ഹാജരായിരുന്നില്ല. പ്രതികൾ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് പ്രതികൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

2021ലാണ് അഗസ്റ്റിൻ സഹോദരന്മാർക്കെതിരേ എറണാകുളം കരിമുകളിലുള്ള മലബാർ ടിമ്പർ സ്ഥാപന ഉടമ എം എം അലിയാർ പരാതി നൽകിയത്. വയനാട്ടിൽ നിന്ന് മുറിച്ച ഈട്ടി മരങ്ങൾ കരിമുകളിലുള്ള എം എം അലിയാറുടെ മലബാർ ടിമ്പർ എന്ന സ്ഥാപനത്തിലായിരുന്നു വിറ്റത്. പിന്നീടാണ് അനധികൃതമായി വെട്ടിയ മരങ്ങളാണ് തനിക്ക് വിറ്റത് എന്ന് കാണിച്ചുകൊണ്ട് അലിയാർ പരാതി നൽകിയത്. ഈ കേസിലാണ് ഇപ്പോൾ കോടതി ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് വീണ്ടും ഈ മാസം 18-ആം തീയതി പരിഗണിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!