ചപ്പാത്തിക്ക് മാവു കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മ മരിച്ചു
വാഴക്കുളം: ചപ്പാത്തിക്ക് മാവു കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു. വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ(52) ആണ് മരിച്ചത്. ഭർത്താവ് പരേതനായ ജെസ്റ്റിൻ.
ശനിയാഴ്ച രാവിലെ ഏഴോടെ വീടിനു സമീപത്തു തന്നെ സംസ്ഥാന പാതയോരത്തുള്ള സ്ഥാപനത്തിൽ യന്ത്രസഹായത്തോടെ മാവു കുഴയ്ക്കുന്നതിനിടെയായിരുന്നു അപകടം. ഏറെനേരം കഴിഞ്ഞിട്ടും മാതാവിനെ കാണാതെ അന്വേഷിച്ചു വന്ന മകൻ മെഷീനിൽ കൈ കുടുങ്ങി അബോധാവസ്ഥയിലായിരുന്ന റെജിയെ കാണുകയായിരുന്നു. തൊട്ടു ചേർന്നുള്ള സ്ഥാപനത്തിൽ നിന്ന് ആളെ കൂട്ടി ഉടൻ തന്നെ വാഴക്കുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കൈകൾക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്നരയോടെ മരിച്ചു.
മേലുകാവ് പയസ് മൗണ്ട് പാറപ്ലായ്ക്കൽ കുടുംബാംഗമാണ് പരേത. ഭർത്താവ് ജെസ്റ്റിൻ 22 വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ചു. മക്കൾ: ജാസ്മിൻ (വിദ്യാർത്ഥിനി,ജ്യോതി ദർശന പുല്ലുവഴി), ജെസ്റ്റോ (വിദ്യാർത്ഥി, വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജ് വാഴക്കുളം). വാഴക്കുളം ബ്രില്യൻസ് സ്റ്റഡി സെൻ്ററിനു സമീപം സ്റ്റാർ ഹാഫ്കുക്ക്ഡ് ചപ്പാത്തിക്കട നടത്തുകയായിരുന്നു റെജിമോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് വാഴക്കുളം സെയ്ൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.
