പ്രതിസന്ധിയിൽനിന്നു കണ്ണൂർ രാജ്യാന്തര വിമാനത്താവളം കരകയറുന്നതായി കിയാൽ
മട്ടന്നൂർ: സർവീസുകൾ വെട്ടിച്ചുരുക്കേണ്ടി വന്നതിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽനിന്നു കണ്ണൂർ രാജ്യാന്തര വിമാനത്താവളം കരകയറുകയാണെന്ന് വിമാനത്താവള കമ്പനിയായ കിയാൽ പത്രക്കുറിപ്പിൽ അറിയിച്ചു.
പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ഈവർഷം മാർച്ചിൽ യാത്രക്കാരുടെ എണ്ണത്തിൽ 92 ശതമാനം കുറവാണ് കണ്ണൂരിലുണ്ടായത്. കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രതിസന്ധി ഏറ്റവും ബാധിച്ചത് കണ്ണൂരിനെയാണ്. കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 47 ശതമാനവും കൊച്ചിയിൽ 37 ശതമാനവും കുറവാണുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ 39 ശതമാനത്തിന്റെയും കുറവുണ്ടായി.
യാത്രക്കാരുടെ എണ്ണത്തിൽ ആകെ 62 ശതമാനം കുറവാണ് കണ്ണൂരിലുണ്ടായത്. കൊച്ചി വിമാനത്താവളത്തിൽ 12 ശതമാനം മാത്രമാണ് കുറഞ്ഞത്. പ്രതിസന്ധി ഒഴിഞ്ഞ് സർവീസുകൾ പുനരാരംഭിക്കാൻ തുടങ്ങിയതോടെ ഏപ്രിലിൽ 19 ശതമാനം യാത്രക്കാർ വർധിച്ചു. മേയിൽ 45 ശതമാനവും ജൂണിൽ 65 ശതമാനവും വർധനവുണ്ടായി.
ഈ മാസം 95 ശതമാനം സർവീസുകളും പുനരാരംഭിക്കാൻ സാധിച്ചിട്ടുണ്ട്. ഇതോടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വളർച്ച കൈവരിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വളർച്ചയും സുസ്ഥിരതയും കൈവരിക്കുന്നതിന് കിയാൽ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും നിയമങ്ങളും വ്യവസ്ഥകളും പാലിച്ച് സുതാര്യതയോടെയാണു പ്രവർത്തിക്കുന്നതെന്നും കിയാൽ എംഡി സി. ദിനേശ്കുമാർ അറിയിച്ചു.
