മഴ, പാപ്പിനിശ്ശേരി അടിപ്പാത തകർന്ന് യാത്രാദുരിതം
പാപ്പിനിശ്ശേരി : മഴ കനത്ത് പെയ്തപ്പോൾ, ദേശീയപാതയിലെ പാപ്പിനിശ്ശേരി അടിപ്പാത പൂർണമായി തകർന്നു. നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന അടിപ്പാതയിലേക്ക് കടക്കുന്ന ഭാഗത്ത് നിരവധി കുഴികളാണ് രൂപപ്പെട്ടത്. കുഴികൾ നിറയുകയും ചെളിവെള്ളം കെട്ടിനിൽക്കുകയും ചെയ്തതോടെ യാത്ര ദുരിതപൂർണമായി.
കീച്ചേരിക്കും പാപ്പിനിശ്ശേരിക്കും ഇടയിൽ ഇരുഭാഗത്തെ സർവീസ് റോഡും പൊട്ടിത്തകരുന്നത് കഴിഞ്ഞ മൂന്നുവർഷത്തെ പോലെ ഈ വർഷവും തുടരുകയാണ്. നിലവിൽ 30-ലധികം കുഴികൾ രൂപപ്പെട്ടു.
ദേശീയപാത പമ്പാല ഭാഗത്ത് അടിഭാഗത്തുനിന്ന് മണ്ണ് കനത്തമഴയിൽ പൊങ്ങി ടാറിങ് ഭാഗം പൊട്ടിയനിലയിലാണ്. ഇതിനകം രണ്ട് സ്ഥലത്ത് ഇത്തരം അപാകം ഉണ്ടായിട്ടുണ്ട്. അത്തരം ഭാഗം പെട്ടെന്ന് കാണാതിരിക്കാൻ ജില്ലിപൊടി തിരത്തി ഓട്ടയടച്ച് കണ്ണിൽപൊടിയിടുന്ന രീതിയും തുടങ്ങിക്കഴിഞ്ഞു.
നീർച്ചാൽ മണ്ണിട്ട് നികത്തി അതിനുമുകളിൽ ആവശ്യമായ മെറ്റൽ നിറയ്ക്കാതെ ടാറിങ് നടത്തിയതാണ് കീച്ചേരിക്കും വേളാപുരത്തിനും ഇടയിൽ പതിവായി സർവീസ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
