ഒരേസമയം ഒന്നിലധികം രോഗികളെ വഹിക്കാം; റോഡ് ആംബുലൻസുകളുടെ രൂപമാറ്റത്തിൽ കരട് വന്നു
പയ്യന്നൂർ: ആംബുലൻസുകളുടെ രൂപകല്പനയിലും സുരക്ഷയിലും നിയമഭേദഗതി വരുത്താൻ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (മോർത്ത്) കരട് വിജ്ഞാപനമിറക്കി. നവജാതശിശുക്കളെ അടിയന്തര വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കും കൊണ്ടുപോകാനുള്ള നിയോനാറ്റൽ ആംബുലൻസുകളും ഒന്നിലധികം രോഗികളെ ഒരേസമയം കൊണ്ടുപോകാനുള്ള മൾട്ടി സ്ട്രക്ചർ ആംബുലൻസുകളും പുതുതായി വരും.
ദേശീയ ആംബുലൻസ് കോഡായ ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡി (എ.ഐ.എസ്. 125) ലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പൊതുജനാഭിപ്രായം കൂടി സ്വരൂപിച്ചായിരിക്കും നിയമം പ്രാബല്യത്തിൽ വരിക. എ.ഐ.എസ്. 125-ൽ ആംബുലൻസ് സുരക്ഷ, രൂപകല്പന, ഉപകരണങ്ങൾ എന്നിവയ്ക്ക് കർശന നിയമങ്ങളാണ് പാലിക്കപ്പെടേണ്ടത്. ഇവയ്ക്ക് സുരക്ഷാ ഉപകരണങ്ങൾ, മുടങ്ങാത്ത വൈദ്യുതി (ബാക്കപ്പ് വൈദ്യുതി) ഉൾപ്പെടെയുണ്ടെന്ന് ഉറപ്പാക്കണം. ഇ-ആംബുലൻസുകൾക്ക് പ്രത്യേക വൈദ്യുതി സ്രോതസ്സ് നിർബന്ധമാണ്. ബാറ്ററി തീർന്നുപോകാതെ സുരക്ഷിതമായി മെഡിക്കൽ ഉപകരണങ്ങൾ പ്രവർത്തിക്കണം. രോഗികൾക്ക് യാത്രയ്ക്കിടയിൽ പരമാവധി സുരക്ഷ ഉറപ്പാക്കുന്ന രീതിയിലായിരിക്കണം ഇവയുടെ രൂപകല്പന.
ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസ്, അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസ്, ഐ.സി.യു, കാർഡിയാക് ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങളിൽ നവീകരിച്ച മാനദണ്ഡം വരും. ഇവയിലെല്ലാം അടിയന്തര, രക്ഷാ ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കണം.
ഓക്‌സിജൻ സൗകര്യം, ഗ്ലോബൽ പൊസിഷനിങ് ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും വേണമെന്നാണ് നിയമം. നാട്ടിലെ പല ആംബുലൻസുകളും മോർഗേജ് ആംബുലൻസുകളാണ് (മോർച്ചറി സംവിധാനത്തിലുള്ളവ). മൃതദേഹം മാത്രം കൊണ്ടുപോകുന്ന ഈ സംവിധാനത്തിൽ നവീകരിച്ച മാനദണ്ഡം ഉറപ്പാക്കണമെന്ന് വിദഗ്ധർ പറയുന്നു.
